Friday, February 4, 2011

M K MUNEER, GO ON മുനീര്‍ സാഹിബ്‌, തോറ്റു പോകരുത്‌



M K MUNEER, GO ON
മുനീര്‍ സാഹിബ്‌, തോറ്റു പോകരുത്‌


1996ലെയും 2001ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മലപ്പുറം നിയോജക
മണ്ഡലത്തില്‍ നിന്നും മുസ്‌ലിം ലീഗ്‌ സ്ഥാനാര്‍ഥിയായി മിന്നുന്ന വിജയം
നേടിയിട്ടുണ്ട്‌ ഡോ എം കെ മുനീര്‍. അന്നത്തെ മുനീറിന്റെ പ്രചാരണം
ഗ്രാമാന്തരങ്ങളിലൂടെ കടന്നു പോയപ്പോള്‍ ആവേശം കൊണ്ട്‌ ഉമ്മമാരും
കുട്ടികളും റോഡരികില്‍ തിളങ്ങി നിന്നു. കേരളമുസല്‍മാന്റെ
ഹൃദയകൊട്ടാരത്തിലെ സുല്‍ത്താന്‍ സി എച്ച്‌ മുഹമ്മദ്‌ കോയയുടെ പുന്നാര
മകനെ ഒരു നോക്ക്‌ കാണാനും കോണിക്ക്‌ വോട്ട്‌ ചെയ്യാനും നിയമസഭയിലെ അവരുടെ
നീതിമാനായ നേതാവാക്കാനുമാണ്‌ ഉമ്മമാര്‍ ത്രസിച്ചത്‌. പ്രതിഭാശാലിയായ
തങ്ങളുടെ നേതാവിനെ കുറിച്ചാണ്‌ കുട്ടികള്‍ ആവേശം കൊണ്ടത്‌. മാനത്തുംകണ്ടി
മുനീര്‍ എന്ന എം കെ മുനീര്‍ അന്ന്‌ സ്‌കൂള്‍ വിദ്യാര്‍ഥിയായ എന്നെയും ഒരു
പാട്‌ ആവേശം കൊള്ളിച്ചിട്ടുണ്ട്‌. മുനീര്‍ ജയിച്ചപ്പോള്‍ ആഹ്ലാദത്തില്‍
മുദ്രാവാക്യം വിളിച്ചിട്ടുണ്ട്‌. അത്രയ്‌ക്ക്‌ വൈകാരിക ആവേശം പിന്നീട്‌
മലപ്പുറം നിയമസഭാമണ്ഡലത്തില്‍ ഉണ്ടായിട്ടില്ല.
അതേ മലപ്പുറത്ത്‌ ഇന്ന്‌ എം കെ മുനീര്‍ എന്ന പഴയ സി എച്ചിന്റെ മകന്‌
ഇപ്പോള്‍ ലഭിക്കാനിടയുള്ള സ്വീകരണങ്ങള്‍ എങ്ങനെയാകും എന്ന്‌ പറയാനാവില്ല.
മുനീറിനെതിരെ പ്രകടനം നടത്താന്‍ ഒരുങ്ങി വന്ന യൂത്ത്‌ ലീഗ്‌
പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിച്ചു
കൊണ്ടിരിക്കുകയാണ്‌ എന്നതാണ്‌ പുതിയ വര്‍ത്തമാനം.
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍
സംശയത്തിന്റെ മുന എം കെ മുനീറിലേക്ക്‌ സ്വാഭാവികമായും നീളുന്നുണ്ട്‌.
അതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നത്‌ മറ്റൊരു വിഷയമാണ്‌. എം കെ മുനീറിന്‌
ലീഗില്‍ നിന്ന്‌ പുറത്തേക്ക്‌ വഴിയൊരുങ്ങുന്നതില്‍ മുനീറിന്റെ
ബദ്ധശത്രുക്കളായ ജമാഅത്തെ ഇസ്‌ലാമിയും പോപ്പുലര്‍ ഫ്രണ്ടും
ആഹ്ലാദിക്കുന്നുണ്ട്‌. മുസ്‌ലിം ലീഗില്‍ ചെറിയ തോതിലെങ്കിലും
പിളര്‍പ്പുണ്ടാകാന്‍ രാഷ്‌ട്രീയ ശത്രുക്കള്‍ സാധ്യതകള്‍ ആരായുകയാണ്‌. ഈ
സമയത്ത്‌ മുനീറിനെ സ്‌നേഹിക്കുന്നവരുടെ മനസ്സില്‍ ഒറ്റ ആഗ്രഹമാണുള്ളത്‌.
മുനീര്‍ സാഹിബ്‌, അവിവേകം പ്രവര്‍ത്തിക്കരുത്‌. തീവ്രവാദത്തിനെതിരെ
പൊരുതുന്ന ശക്തനായ ഒരു നേതാവിനെ മുസ്‌ലിം ലീഗിന്‌ നഷ്‌ടമാകരുത്‌. താങ്കളെ
ഈ ജനതക്ക്‌ വേണം. അവരുട മുന്നില്‍ ബാപ്പയുടെ മകനായി, അന്തസ്സുള്ള
ജനാധിപത്യ പോരാളിയായി താങ്കള്‍ ഉണ്ടാവണം.
ഇന്ത്യാവിഷന്‍ എന്ന മാധ്യമസ്ഥാപനത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്ത്‌ നിന്ന്‌
എം കെ മുനീര്‍ രാജി വെക്കണം എന്ന മണ്ടന്‍ ആവശ്യവും ലീഗിന്‌ അകത്ത്‌
നിന്ന്‌ ഉയരുന്നുണ്ട്‌. കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ത്യാവിഷന്‍
പുറത്തുകൊണ്ടു വന്ന ആരോപണങ്ങളുടെയും കണ്ടെത്തലുകളുടെയും
പശ്ചാത്തലത്തിലാണ്‌ എം കെ മുനീറിന്റെ രാജിക്ക്‌ വേണ്ടി ആവശ്യം
ഉയര്‍ന്നിരിക്കുന്നത്‌. പി വി ഗംഗാധരന്‍ ഇന്ത്യാവിഷന്‍ വൈസ്‌ ചെയര്‍മാന്‍
സ്ഥാനത്ത്‌ നിന്ന്‌ രാജിവെച്ചതും, ന്യൂസ്‌ എഡിറ്റര്‍ ഭഗത്‌ ചന്ദ്രശേഖരന്‍
ഇന്ത്യാവിഷന്‍ വിട്ടതും മുനീര്‍ വിരുദ്ധര്‍ പ്രചാരണായുധമാക്കി കളഞ്ഞു.
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി പൊലിസിന്റെ സുരക്ഷക്കുള്ളിലാണ്‌
കേരളത്തിലെ ഇന്ത്യാവിഷന്‍ ബ്യൂറോകള്‍ പ്രവര്‍ത്തിക്കുന്നത്‌ എന്നത്‌
കേരളത്തിലെ ജനാധിപത്യ സ്‌നേഹികള്‍ക്ക്‌ ആശ്വാസത്തിന്‌ വക നല്‌കുന്നില്ല.
എം വി നികേഷ്‌ കുമാര്‍ ഇന്ത്യവിഷന്‍ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫിസര്‍
സ്ഥാനത്ത്‌ നിന്ന്‌ പുറത്ത്‌ പോയതിന്‌ ശേഷവും ചാനല്‍ കേരളത്തിലെ ഒന്നാം
നിര മാധ്യമമായി നില കൊള്ളുന്നുണ്ട്‌ . അതില്‍ നിന്ന്‌ ചാനലിന്റെ
സ്ഥാപകനും, മുന്‍നിര പ്രവര്‍ത്തകനും, ബുദ്ധിജീവിയുമായ മുനീര്‍
വിട്ടുപോരണം എന്നു പറയുന്നത്‌ ഒന്നാം തരം മണ്ടത്തരം.
ചാനലിന്റെ എഡിറ്റോറിയല്‍ കാര്യങ്ങളില്‍ ഇടപെടാറില്ലെന്ന്‌ ചെയര്‍മാനായ
മുനീര്‍ വിശദീകരിക്കുന്നുണ്ട്‌. ധീരമായ നിലപാടാണ്‌ അത്‌. അതേ സമയം
ഇന്ത്യാവിഷന്‍ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ഇക്കാര്യത്തില്‍ എം കെ
മുനീറിന്റെ നിലപാടുകള്‍ കൂടി വിലയിരുത്തേണ്ടതുണ്ട്‌. മലയാളത്തില്‍ ഒരു
ചാനലിനു പുറമെ ഉറുദുവില്‍ ഒരു ചാനല്‍ ആരംഭിക്കുവാന്‍ അന്ന്‌
പദ്ധതിയുണ്ടായിരുന്നു. അതായത്‌ ഇന്ത്യയിലെ അധികാര കേന്ദ്രങ്ങളില്‍
നിന്ന്‌ അരുക്കാക്കപ്പെട്ട മുസ്‌ലിംകളുടെയും ദലിതരുടെയും ജനാധിപത്യ
അവകാശങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമുള്ള ഒരു ജനാധിപത്യ ഇടമാണ്‌
ഇന്ത്യാവിഷന്‍ എന്ന സ്വപ്‌നം. ആ സ്വപ്‌നത്തില്‍ കുറവ്‌ വരുത്തിയിട്ടുണ്ടോ
എന്ന്‌ കൂടി ചെയര്‍മാന്‍ വിശദമാക്കണം. ഇല്ല എങ്കില്‍ ഇന്ത്യാവിഷന്റെ
ഡസ്‌കിലും, ബ്യൂറോകളിലും അടിച്ചമര്‍ത്തപ്പെട്ടവന്റെ ഭാഷ്യത്തിനും,
കാഴ്‌ചക്കും ആത്മാര്‍ഥമായ പരിഗണന ലഭിക്കും വിധം ആ വിഭാഗത്തില്‍
പെട്ടവരുടെ പ്രാതിനിധ്യം ഉണ്ടാക്കുവാന്‍ ഭാവിയിലെങ്കിലും ശ്രമം ഉണ്ടാകണം.
അഴിമതിക്കും, അഴിമതിയുടെ സ്ഥാപനവത്‌കരണത്തിനും, രാഷ്‌ട്രീയത്തിലെ
മാഫിയാവത്‌കരണത്തിനും എതിരെ പൊരുതുവാനാണ്‌ മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍
ജീര്‍ണ്ണതയുടെ അരിക്‌ പറ്റിയതാണ്‌ അഴിമതിയും അരാജകത്വവും വളരാന്‍ കാരണം.
അഴിമതിക്കും, ജീര്‍ണ്ണതക്കും എതിരെ പൊരുതിയപ്പോള്‍ സ്വന്തം നിലനില്‌പ്‌
നഷ്‌ടപ്പെട്ടു പോയി വക്കം അബ്‌ദുല്‍ ഖാദര്‍മൗലവിയുടെ സ്വദേശാഭിമാനി
ദിനപത്രത്തിന്‌. നേരിന്‌ വേണ്ടിയുള്ള പരിശ്രമത്തില്‍ ഏറെ പ്രതിസന്ധികള്‍
അതിജീവിക്കേണ്ടി വരും എന്നതാണ്‌ കേരളത്തിനകത്തും, ലോകത്തിന്റെ വിവിധ
ഭാഗങ്ങളിലും ഉള്ള പൊരുതുന്ന മാധ്യമങ്ങളുടെ വര്‍ത്തമാനം നമ്മോട്‌
വിളിച്ച്‌ പറയുന്നത്‌.
മുനീര്‍ സാഹിബ്‌ താങ്കളെ കേരളത്തിന്‌ ആവശ്യമാണ്‌. വക്കം അബ്‌ദുല്‍ഖാദര്‍
മൗലവിയുടെയും, സി എച്ച്‌ മുഹമ്മദ്‌ കോയയുടെയും പിന്മുറക്കാരനായി താങ്കള്‍
ഉണ്ടാകണം. ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം കൂടുതല്‍ ഉയര്‍ന്നു
വരുന്ന ഈ സാഹചര്യത്തില്‍ മുഖ്യധാരയില്‍ നില്‌ക്കാന്‍ മലബാറിലെ
മാപ്പിളമാര്‍ക്ക്‌ ഏക മാധ്യമ ബുദ്ധിജീവിയേ ഉള്ളൂ. അത്‌ ആമിനത്താത്തയുടെ
പുന്നാര മോന്‍ മുനീറാണ്‌.
ഇവിടെ ഉയരുന്ന പ്രശ്‌നം കേവലം വൈകാരിമല്ല. ദൂരക്കാഴ്‌ച വേണം ഇപ്പോള്‍. കെ
എ റഊഫ്‌ എന്ന ക്രിമിനല്‍ വ്യവസായിക്ക്‌ തകര്‍ക്കാവുന്നതേയുള്ളൂ
പതിറ്റാണ്ടുകള്‍ നീണ്ട ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ തീച്ചൂളയില്‍
വളര്‍ന്ന മുസ്‌ലിം ലീഗ്‌ പാര്‍ട്ടി എന്ന്‌ അതിന്റെ നേതൃത്വവും
പ്രവര്‍ത്തകരും ഇപ്പോള്‍ വിചാരിച്ചു തുടങ്ങിയിരിക്കുന്നുവെന്ന്‌
തോന്നുന്നു. അതാണ്‌ അപകടം.
(കുഞ്ഞാലിക്കുട്ടിയുടെ ഭാവി എങ്ങനെയാകുമെന്ന്‌ പറയാനാവില്ലെങ്കിലും ലീഗ്‌
ഈ വിവാദത്തോടെ തകരുകയി െന്ന്‌ നിരീക്ഷിക്കാം)
കഞ്ചിക്കോട്‌ നിന്നും പാലക്കാട്‌ നിന്നും, ദൂബൈയില്‍ നിന്നും ഒക്കെ വിവാദ
വ്യവസായികള്‍ വന്ന്‌ ഇനിയും പലതും വിളിച്ച്‌ കൂവാന്‍ ഇടയുണ്ട്‌.
സൂക്ഷിക്കണം. അപ്പോഴും കൊല്ലന്റെ ആലയില്‍ മുയലിനെ പോലെ ഞെട്ടി നാഢിക്ഷയം
സംഭവിക്കാന്‍ ഖാഇദെമില്ലത്തിന്റെ പാര്‍ട്ടിക്ക്‌ ഇട വരാതിരിക്കട്ടെ
എന്ന്‌ പ്രാര്‍ഥിക്കാം. അപ്പോഴും നിരായുധരായി ചാനല്‍ ചര്‍ച്ചകളില്‍
പ്രത്യക്ഷപ്പെട്ട്‌ ഇളിഭ്യരായി പിന്മാറി പാര്‍ട്ട#ി പ്രവര്‍ത്തകരുടെ
ആത്മവിശ്വാസം ചോര്‍ത്തുന്ന കെ എന്‍ എ ഖാദറിനെയും ഇടി മുഹമ്മദ്‌
ബശീറിനെയും മാധ്യമചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌
വിലക്കിയാല്‍ അതാകും മുനീറിനെതിരെ പ്രതിഷേധിക്കുന്നതിനെക്കാള്‍ നല്ലത്‌.
കുഞ്ഞാലിക്കുട്ടി പൊതുജീവിതം അവസാനിപ്പിക്കണമെന്ന്‌ പോപ്പുലര്‍ ഫ്രണ്ട്‌
നേതാക്കള്‍ പ്രസ്‌താവിച്ചു കണ്ടു. കുഞ്ഞാലിക്കുട്ടിയുടെ പഴയ കൈയ്യാളായ
റഊഫ്‌ തന്നെ ശത്രുവാകുമ്പോള്‍ പിന്നെ പോപ്പുലര്‍ ഫ്രണ്ടിനും അതാകാമല്ലോ.
മുനീര്‍ മുസ്‌ലിം ലീഗില്‍ നിന്നും അകന്ന്‌ പോകരുത്‌. കേരളത്തിലെ
ചിന്തിക്കുന്ന യുവാക്കള്‍ക്ക്‌ മുന്നില്‍ മുസ്‌ലിം ലീഗിന്റെ നിലാവ്‌
പരത്തുന്ന ബ്രാന്‍ഡ്‌ അംബാസഡറായി അദ്ദേഹം തുടരണം. ഉഊഫ്‌ പൊട്ടിച്ച വെടി
ഏറിയാല്‍ സി പി എമ്മിന്‌ നാല്‌ എം എല്‍ എമാരെ അധികം സംഭാവന ചെയ്യും.
എന്നാല്‍ പാര്‍ട്ട#ി ചേരി തിരിഞ്ഞാല്‍ വിജയിക്കുന്നത്‌ ജമാഅത്തെ
ഇസ്‌ലാമിയുടെയും, സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയുടെയും
അജണ്ടയാണ്‌. വെള്ളം കലക്കാന്‍ കഴിവില്ലാത്തവര്‍ വലയുമായി മീന്‍
പിടിക്കാന്‍ കരയില്‍ തക്കം പാര്‍ത്തിരിക്കുന്നുണ്ട്‌

1 comment:

  1. Thanikkoppam party yeyum mukkiththaazhthaan shramikkunna Kunjaalikkutty ye iniyum purathaakkaan madikkunnathenth?

    ReplyDelete