Tuesday, June 12, 2012

ബഷീറിന്റെ പ്രസംഗം ക്രിമിനല്‍ കുറ്റമോ?

Published on Wednesday, 13 June 2012 03:59 varthamanam.com താനാണ് കുറ്റം ചെയ്തതെന്ന് ഒരാള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച് വിളിച്ചു പറയുന്നത് ക്രിമിനല്‍ കുറ്റമാണ്. അത് വീഡിയോയില്‍ പകര്‍ത്തി കോടതിയില്‍ ഹാജരാക്കുകയെന്ന നടപടിയാണ് ഇടുക്കിയിലെ എം എം മണിയുടെ കേസില്‍ സംഭവിച്ചിട്ടുള്ളത്. കൊലക്കേസില്‍ കുറ്റസമ്മത മൊഴിയായി പരിഗണിക്കപ്പെടാവുന്നതാണ് എം എം മണിയുടെ പ്രസംഗം. മലപ്പുറം ജില്ലയിലെ കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മുസ്‌ലിം ലീഗ് എം എല്‍ എ പി കെ ബഷീര്‍ ആറാം പ്രതിയാണ്. അദ്ദേഹത്തിന്റെ പ്രസംഗമാണ് പ്രതികളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നാലംഗസംഘം നടത്തിയ കൊലപാതകത്തില്‍ പി കെ ബഷീര്‍ ആറാം പ്രതിയാകുന്നത്. (പ്രതികള്‍ ആ പ്രസംഗം കേട്ടിരുന്നോ എന്നത് വേറെ കാര്യം.) ജൂണ്‍ മൂന്നിന് മുസ്‌ലിം ലീഗ് കുനിയിലില്‍ നടന്ന ധനസഹായ വിതരണച്ചടങ്ങിലായിരുന്നു പി കെ ബഷീര്‍ പ്രസംഗിച്ചത്. കൊലക്കുറ്റമല്ല, പ്രേരണാകുറ്റമാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ പ്രേരണാകുറ്റം നിലനില്ക്കുമോ എന്ന് വ്യക്തമല്ല. അതിന് തെളിവുകള്‍ ആവശ്യമാണ്. ഇപ്പോള്‍ പൊലീസ് തയ്യാറാക്കിയ എഫ് ഐ ആര്‍ തന്നെ നിലനില്ക്കുമോ എന്നതിന് വരും നാളുകളില്‍ മറുപടി ലഭിക്കും. പി കെ ബഷീറിന്റെ പ്രസംഗം പ്രതികള്‍ക്ക് കുറ്റം ചെയ്യാന്‍ പ്രേരണ നല്കിയെന്ന പരാതി ഉയരുന്നത് ജൂണ്‍ 11നാണ്. പ്രതികള്‍ കൊല്ലപ്പെട്ടപ്പോളാണ് ബഷീറിന്റെ പ്രസംഗം ചര്‍ച്ചാ വിഷയമാകുന്നത്. പ്രകോപനപരമായ രീതിയിലാണ് ബഷീര്‍ പ്രസംഗിച്ചതെങ്കില്‍ അന്നു തന്നെ ബഷീറിനെതിരെ പരാതി നല്കാമായിരുന്നു. എന്നാല്‍ അത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. കുനിയിലില്‍ നടന്നിട്ടുള്ളത് രാഷ്ട്രീയ കൊലപാതകങ്ങള്‍ അല്ല. ഒരു പക്ഷത്ത് മുസ്‌ലിം ലീഗും, മറുഭാഗത്ത് സി പിഎമ്മും നിലകൊള്ളുന്ന രാഷ്ട്രീയ നിറവും കുനിയിലില്‍ ഇല്ല. പ്രാദേശിക പ്രശ്‌നത്തിന് രാഷ്ട്രീയ നിറം നല്കുന്നവര്‍ ഇക്കാര്യം ഓര്‍ക്കണം. അതീഖുറഹ്മാനെ കൊലചെയ്ത കേസിലെ പ്രതികളെയാണ് ഇപ്പോള്‍ കൊലപ്പെടുത്തിയിട്ടുള്ളത്. അത് ഒരു രാഷ്ട്രീയ സംഘര്‍ഷമായിരുന്നില്ല. ഫുട്ബാള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് അതീഖ് കൊലചെയ്യപ്പെട്ടത്. അതിന്റെ കൗണ്ടര്‍ കൊലപാതകവും രാഷ്ട്രീയ കൊലപാതകമല്ല. ആദ്യം കൊല്ലപ്പെട്ട അതീഖുറഹ്മാന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു എങ്കിലും ആ കൊലപാതകത്തിന് രാഷ്ട്രീയമണം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ കൊല്ലപ്പെട്ട അതീഖുറഹ്മാന്‍ കൊലക്കേസിലെ പ്രതികളായ കൊളക്കാടന്‍ ആസാദും, കൊളക്കാടന്‍ അബൂബക്കറും സി പി എം പ്രവര്‍ത്തകരോ, ഇടതുപക്ഷ പ്രവര്‍ത്തകരോ അല്ല. എന്നു മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി രംഗത്തുള്ളവരുമായിരുന്നു. ആയതിനാല്‍ പി കെ ബഷീര്‍ സി പി എമ്മുകാരെയോ, കോണ്‍ഗ്രസുകാരെയോ കൊല്ലാന്‍ വേണ്ടി ഒരു ആഹ്വാനം നടത്തിയെന്ന് സി പി എം പ്രവര്‍ത്തകരോ, കോണ്‍ഗ്രസ് പ്രവര്‍ത്തകരോ ആരോപിക്കുന്നില്ല. രാഷ്ട്രീയമില്ലാത്ത ഒരു കൊലപാതകം നടന്ന് അഞ്ച് മാസങ്ങള്‍ക്ക് ശേഷം കുനിയില്‍ വെച്ച് നടന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് എം എല്‍ എ പി കെ ബഷീര്‍ പ്രസംഗിച്ച വാക്കുകള്‍ വ്യക്തമാണ്. ആ വാക്കുകളില്‍ അക്രമത്തിനുള്ള ആഹ്വാനമില്ല. പി കെ ബഷീര്‍ സ്ഥലം എം എല്‍ എയാണ്. അഥവാ സര്‍ക്കാറിന്റെ പ്രതിനിധിയാണ്. കൊല്ലപ്പെട്ട അതീഖുറഹ്മാന്റെ കുടുംബത്തിന് ധനസഹായം നല്കുന്ന പരിപാടിയിലാണ് ബഷീര്‍ പ്രസംഗിച്ചത്. കേട്ടുനില്ക്കുന്നത് അതീഖുറഹ്മാന്റെ ആശ്രിതരാണ്. ദരിദ്രരായ അവര്‍ക്ക് മുന്നില്‍ നീതിയോടൊപ്പം നില്ക്കാന്‍ ഉണ്ടാകുമെന്ന പ്രഖ്യാപനമാണ് ബഷീര്‍ നടത്തിയിട്ടുള്ളത്. പ്രതികള്‍ സമ്പന്നരാകുമ്പോള്‍ ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുമെന്ന് കരുതുന്നവര്‍ക്കിടയില്‍ പ്രതികള്‍ കുറ്റകൃത്യത്തിന് ശേഷം നാട്ടിലൂടെ സൈ്വര്യവിവഹാരംനടത്തില്ലെന്ന് എം എല്‍ എ പറയുന്നത് ക്രിമിനല്‍ കുറ്റമല്ല. നാട്ടില്‍ ഒരു കൊലപാതകം നടന്നാല്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ കേസ് ഉണ്ടായിരിക്കെ പ്രതികള്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞാല്‍ കോടതിയില്‍ ഏതറ്റം വരെയും നീതിക്കു വേണ്ടി പൊരുതുമെന്നാണെന്ന് മനസ്സിലാക്കേണ്ടത്. പ്രതികള്‍ രക്ഷപ്പെടുമെന്ന് വിചാരിക്കേണ്ടെന്ന് ഒരു മന്ത്രിയോ, പോലീസ് മേധാവിയോ പറഞ്ഞാല്‍ അവര്‍ക്കെതിരെ കൊലപാതകത്തിന് പ്രേരണാ കുറ്റം ചുമത്തുന്ന പതിവില്ല. ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തുമെന്ന് മുന്‍ കേരള അഭ്യന്തര വകുപ്പ് മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആ വാക്കുകള്‍ ആവര്‍ത്തിക്കാറുണ്ട്. അതിനിടയില്‍ പല ഗുണ്ടകളും കൊല്ലപ്പെടുകയുണ്ടായി. അതു പോലെയാണ് പി കെ ബഷീറിന്റെ കുനിയില്‍ കൊലപാതകത്തിന് ശേഷം സംഭവിച്ചത്. അക്രമം തുടര്‍ന്നാല്‍ കൈയും കെട്ടി നോക്കി നില്ക്കില്ലെന്ന് പി കെ ബഷീര്‍ പ്രസംഗിച്ചതും പ്രകോപനമായത്രേ. സ്വന്തം മണ്ഡലത്തില്‍ അക്രമം നടന്നതിന് ശേഷം പ്രതികള്‍ രക്ഷപ്പെടുമെന്നും, ഞാനും പാര്‍ട്ടിയും കൈയും കെട്ടി നോക്കിനില്ക്കുമെന്നും ബഷീര്‍ പ്രസംഗിക്കുകയാണെങ്കില്‍ അതാണ് യഥാര്‍ഥത്തില്‍ കുറ്റം. ഒതായിയിലെ പി വി മനാഫ് വധക്കേസ് അടക്കമുള്ള ചില കേസുകളില്‍ പ്രതികള്‍ ശിക്ഷക്കപ്പെടാത്ത അനുഭവം അദ്ദേഹത്തിന്റെ മണ്ഡലത്തിലുണ്ട്. പ്രതികളെ കോടതി വെറുതെ വിട്ട ആ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി വെറുതെ വിടുകയില്ലെന്ന് പറഞ്ഞാല്‍ അതിന് പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നേ അര്‍ഥമുള്ളൂ. അക്രമികളെ നേരിടണമെന്നോ അക്രമിക്കണമെന്നോ ബഷീര്‍ ആഹ്വാനം ചെയ്തിട്ടില്ല. നിയമം കയ്യിലെടുക്കുമെന്ന് പ്രസംഗിച്ചിട്ടുമില്ല. കഴിഞ്ഞ ദിവസം രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ കേസിനെ നിയമപരമായി നേരിടുകയാണ് മുസ്‌ലിം ലീഗിന്റെയും പി കെ ബഷീര്‍ എം എല്‍ എയുടെയും മുന്നിലുള്ള മാര്‍ഗ്ഗം. വിവാദപ്രസംഗത്തിന്റെ വീഡിയോ/ ഓഡിയോ ടേപ്പുകള്‍ കോടതിയില്‍ ഹാജരാക്കി ബഷീറിനെതിരെ നടപടി ഉറപ്പാക്കുക എന്നതാണ് പരാതിക്കാര്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം. നിയമത്തിന്റെ വഴി സ്വീകരിക്കുമെന്ന് ബഷീര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പി കെ ബഷീറിനെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്ത പ്രസംഗം വര്‍ഷങ്ങള്‍ക്ക് മുമ്പ് എടവണ്ണയില്‍ അദ്ദേഹം നടത്തിയ പ്രസംഗമാണ്. അന്ന് ബഷീര്‍ എം എല്‍ എ അല്ല. ആ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തതും, കോടതി നടപടികള്‍ ഉണ്ടായതുമാണ്. ആ കേസില്‍ ബഷീറിനെ അന്നത്തെ വി എസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടില്ല. പിന്നീട് യു ഡി എഫ് സര്‍ക്കാര്‍ ആ കേസ് പിന്‍വലിക്കുകയുണ്ടായി. അപ്പോഴൊന്നും അതൊരു രാഷ്ട്രീയ വിവാദമായി വളര്‍ന്നിരുന്നില്ല. കുനിയില്‍ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ബഷീറിനെ അറസ്റ്റ് ചെയ്യാത്തതിലാണ് പ്രതിപക്ഷത്തിന് ദുഖമുള്ളത്. അതു കാരണമാണ് പ്രതിപക്ഷം സഭവിട്ടിറങ്ങിയത്. എന്നാല്‍ എം എം മണിയുടെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ മണിയെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നത് അവര്‍ വിസ്മരിക്കുന്നു. പി കെ ബഷീറിന്റെ വിവാദമായ കുനിയില്‍ പ്രസംഗത്തിന്റെ ടേപ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചതാണ്. ആ പ്രസംഗം മാധ്യമങ്ങള്‍ ആദ്യം ബ്രോഡ്കാസ്റ്റ് ചെയ്‌തെങ്കിലും വേണ്ടത്ര ക്രിമിനല്‍ സ്വഭാവമുള്ള വാക്കുകള്‍ ആ പ്രസംഗത്തില്‍ ഇല്ലാത്തതിനാല്‍ സംപ്രേഷണം നിര്‍ത്തുകയായിരുന്നു. ആ പ്രസംഗത്തിന്റെ ടേപ്പ് ഒന്നു കൂടി കേട്ടാല്‍ തീരാവുന്ന പ്രശ്‌നമേ വിവാദത്തിലൂള്ളൂ. ഒരു പ്രസംഗത്തെ കുറിച്ച് പരാതി ലഭിച്ചാല്‍ പ്രസംഗത്തിന്റെ ടേപ്പ് പോലും കാണാതെ എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നതിന് യാതൊരു ന്യായീകരണവുമില്ല. എം എം മണിയുടെ പ്രസംഗം ആവര്‍ത്തിച്ചു പ്രക്ഷേപണം ചെയ്യുന്ന മാധ്യമങ്ങള്‍ ബഷീറിന്റെ കുനിയില്‍ പ്രസംഗം ആവര്‍ത്തിച്ചു കേള്‍പ്പിച്ചാല്‍ ഈ പ്രശ്‌നം താനേ കെട്ടടങ്ങും.

Friday, June 1, 2012

അടിതെറ്റുന്ന കാലിക്കറ്റിലെ ഭൂമിദാന വിവാദം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ സ്വകാര്യ ട്രസ്റ്റുകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്തുന്നുവെന്ന ആരോപണം പലരും ഞെട്ടലോടെയാണ് കേട്ടത്. കാലിക്കറ്റ് സര്‍വകലാശാലയിലെ നോമിനേറ്റഡ് സിണ്ടിക്കേറ്റിന്റെ ആരെയും കൂസാത്ത ഇത്തരം നടപടിയെ കുറിച്ചോര്‍ത്ത് പലരും മൂക്കത്ത് വിരല്‍ വെച്ചു. കശുവണ്ടി ഗവേഷണവുമായി നടന്നിരുന്ന ഒരു അബ്ദുസ്സലാമിനെ വൈസ്ചാന്‍സലറാക്കിയത് തന്നെ കാലിക്കറ്റ് സര്‍വകലാശാലയെ വര്‍ഗ്ഗീയവത്കരിക്കാനാണെന്ന് സി പി എമ്മിനു പുറമെ യുവമോര്‍ച്ചയും ആരോപിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ന്യൂനപക്ഷ സെല്‍ തുടങ്ങാനുള്ള നീക്കം വര്‍ഗ്ഗീയ പ്രീണനമാണെന്ന് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയും, ബി ജെ പി സംസ്ഥാന കമ്മിറ്റിയും ഒരേ സ്വരത്തില്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ പത്തേക്കര്‍ സ്ഥലം സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടി നല്കാന്‍ സിണ്ടിക്കേറ്റ് തീരുമാനിച്ചുവെന്ന വാര്‍ത്ത നല്കിയ മലയാള മനോരമ മുതല്‍ മാധ്യമം വരെ നീണ്ടു നില്ക്കുന്ന പത്രങ്ങള്‍ക്കും ദൃശ്യമാധ്യമങ്ങള്‍ക്കും ഇതു വരെയായി സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് ഭൂമി കൈമാറിയ രേഖകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചിട്ടില്ല. കാലിക്കറ്റ് സര്‍വകലാശാലയില്‍ പത്തേക്കര്‍ ഭൂമി സര്‍വകലാശാല സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടി അളന്നതിന്റെയോ, വളച്ചു കെട്ടിയതിന്റെയോ രേഖകള്‍ നല്കാനും മേല്‍ മാധ്യമങ്ങള്‍ക്ക് ഇതു വരെ സാധിച്ചിട്ടില്ല. യാതൊരു രേഖയും ഹാജരാക്കാതെ ചില മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്ത നല്കിയതിന്റെ പശ്ചാത്തലം വിലയിരുത്തേണ്ടതുണ്ട്. കാലിക്കറ്റ് സര്‍വകലാശായില്‍ സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് പത്തേക്കര്‍ ഭൂമി അനുവദിക്കണമെന്ന് കാണിച്ച് ഗ്രേസ് എന്ന സംഘടന സര്‍വകലാശാലക്ക് കത്ത് നല്കിയതാണ്. ഗ്രേസ് ഒരു കടലാസ് സംഘടന അല്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് കാലിക്കറ്റ് സര്‍വകലാശാലയില്‍ 25 ലക്ഷം രൂപ കെട്ടി വെച്ച് സര്‍വകലാശാല സി എച്ച് ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംങ് സൊസൈറ്റീസ് യാഥാര്‍ഥ്യമാക്കിയ് സന്നദ്ധ സംഘടനയാണ്് ഗ്രേസ് എഡ്യുക്കേഷനല്‍ അസോസിയേഷന്‍. അതൊരു സ്വകാര്യ ട്രസ്റ്റല്ല. രജിസ്‌ട്രേഡ് സൊസൈറ്റിയാണ്. അതിന്റെ ഭാരവാഹികള്‍ കേരളത്തിലെ പ്രമുഖരാണ്. കടലാസ് പുലികളല്ല. രജിസ്റ്റര്‍ ചെയ്ത് കൃത്യമായി ഓഡിറ്റ് നടത്തി സുതാര്യമായി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനം നല്കിയ കത്ത് കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. സി എച്ച് മുഹമ്മദ് കോയ കാലിക്കറ്റ് സര്‍വകലാശാലയുടെ സ്ഥാപകനാണ്. സ്ഥാപകന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരു ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനുള്ള കത്ത് അതിനാല്‍ തന്നെ സര്‍വകലാശാല പ്രാധാന്യപൂര്‍വ്വമാണ് പരിഗണിച്ചത്. ഈ കത്ത് ചര്‍ച്ചചെയ്ത കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് ഇക്കാര്യത്തില്‍ എടുത്ത തീരുമാനത്തിന്റ പകര്‍പ്പ് പക്ഷേ ലഭ്യമായിട്ടും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ചില മാധ്യമങ്ങളുടെ ഉദ്ദേശ്യ ശുദ്ധിയെ സംശയിക്കാന്‍ പോന്നതാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്ന ആവശ്യത്തിന്‍മേല്‍ കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് എടുത്ത തീരുമാനം ഇക്കാര്യം സര്‍വകലാശാലയുടെ ഭൂവിനിയോഗ നയങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തിനും വിധേയമായിരിക്കും എന്ന ഉപാധിയോടെയാണ്. അഥവാ കാലിക്കറ്റ് സര്‍വകലാശാ എടുക്കുന്ന ഏത് തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനും, അനുമതിക്കും ശേഷമായിരിക്കും എന്ന് ചുരുക്കം. രണ്ടാമതായി കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്ഥാപിക്കാനിരിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭൂമിയുടെയും, കെട്ടിടങ്ങളുടെയും അവകാശം സര്‍വകലാശാലക്കായിരിക്കും. ഇന്‍സ്റ്റ്റ്റിയൂട്ടിന്റെ നിയന്ത്രണം വൈസ് ചാന്‍സലര്‍ ചെയര്‍മാനായ സമിതിക്കായിരിക്കും. അതായത് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗ്രേസ് സ്ഥാപിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം പോലും ഗ്രേസിനില്ല; സര്‍വകലാശാലക്കാണ്. പിന്നെ എങ്ങനെയാണ് ഭൂമി ദാനം ചെയ്തു എന്ന് പറയാന്‍ സാധിക്കുക? കാലിക്കറ്റ് സര്‍വകലാശാലയില്‍ സി എച്ച് ചെയര്‍ ആരംഭിക്കുന്നത് കഴിഞ്ഞ സി പി എം സിണ്ടിക്കേറ്റിന്റെ കാലത്താണ്. ഡോ ടി കെ നാരായണന്‍ രജിസ്ട്രാറുടെയും, അന്‍വര്‍ ജഹാന്‍ സുബൈരി വൈസ് ചാന്‍സലറുടെയും ചുമതല വഹിച്ചിരുന്ന സമയത്താണ് സി എച്ച് ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംങ് സൊസൈറ്റീസ് യാഥാര്‍ഥ്യമാകുന്നത്. അന്നൊരു യോഗത്തില്‍ അന്നത്തെ വൈസ് ചാന്‍സലര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. കാലിക്കറ്റിലെ മറ്റു ചെയറുകളെ പോലെ സി എച്ച് ചെയര്‍ ശുഷ്‌കമായി പോകരുത്. ഗവേഷണങ്ങളും അനുബന്ധപ്രവര്‍ത്തനങ്ങളും നടക്കണം. അതിനു വേണ്ടിയുള്ള പ്രൊജക്ടുകള്‍ ആവിഷ്‌കരിക്കണം. സി എച്ച് ചെയര്‍ സംഘാടകര്‍ ആത്മാര്‍ഥമായി അതിന് വേണ്ടി പരിശ്രമം തുടര്‍ന്നു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. മലബാറില്‍ നിലവില്‍ സോഷ്യല്‍ സയന്‍സില്‍ ഗവേഷണത്തിനു വേണ്ടി മികച്ച സ്ഥാപനങ്ങള്‍ ഇല്ല. മലബാറിന്റെ ആ പരിമിതി കൂടി സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നികത്തണം എന്ന് സംഘാടകര്‍ കണക്ക് കൂട്ടി. അതിനു വേണ്ടിയാണ് 30 കോടി രൂപ ചെലവ് വരുന്ന പത്തേക്കറോളം ഭൂമി ആവശ്യമായ ഒരു സ്വപ്‌ന പദ്ധതി തയ്യാറാക്കിയത്. അതിനു പ്രവര്‍ത്തനാനുമതിയാണ് സര്‍വകലാശാലയോട് ചോദിച്ചത്. എവിടെയും സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ പത്തേക്കര്‍ ഭൂമി വിട്ടു തരണമെന്നും, കൈമാറണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. ഭൂമി വിട്ടു നല്കണമെന്ന ആവശ്യം സി എച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സംഘാടകര്‍ ആവശ്യപ്പെടാത്തിടത്തോളം ആ വിഷയം സിണ്ടിക്കേറ്റ് ചര്‍ച്ച ചെയ്യേണ്ടതില്ല. അതിനാല്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുമില്ല. വാര്‍ത്ത നല്കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം നന്നായി അറിയാം. പിന്നെ എന്തു കൊണ്ട് ഇത് വിവാദമായി? കാലിക്കറ്റിലെ ഭൂമിദാന വാര്‍ത്ത എക്‌സ്‌ക്ലൂസീവ് അടിച്ച വാര്‍ത്താചാനല്‍ വാര്‍ത്ത തയ്യാറാക്കിയത് അതിന്റെ മലപ്പുറം, കോഴിക്കോട് ബ്യൂറോകളില്‍ നിന്നല്ല. മറിച്ച് തിരുവനന്തപുരത്തും, കൊച്ചിയില്‍ നിന്നുമാണ്. അഥവാ മലപ്പുറം ജില്ലയില്‍ ദശകോടികള്‍ സ്വരൂപിച്ച് ഒരു ഗവേഷണ സ്ഥാപനം വരുന്നതിന്റെ നേട്ടങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞവരാണ് അവര്‍. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ അടക്കമുള്ളവരോട് അഭിപ്രായം സ്വരൂപിച്ചാണ് ഒരു ഇന്‍സ്റ്റിറ്റിയൂട്ട് എന്ന ആശയം അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രൂപപ്പെടുത്തുന്നത് എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കാലിക്കറ്റില്‍ സി എച്ച് ചെയര്‍ മാത്രമല്ല ഉള്ളത്. ഇ എം എസ് ചെയറും, ഗാന്ധിയന്‍ ചെയറും, സനാതന ധര്‍മ്മ പീഠവും ഉണ്ട്. സര്‍വകലാശായില്‍ നിന്ന് റിട്ടയര്‍ ചെയതവരുടെ കേന്ദ്രമായി അവ ചുരുങ്ങിയിരിക്കുകയാണ്. അവര്‍ക്ക് വലിയ അജണ്ടകളോ, താത്പര്യങ്ങളോ ഇല്ല. ഇതിനിടയില്‍ ഒരു സി എച്ച് ചെയര്‍ വരുകയും, അത് ഗവേഷണ കേന്ദ്രമായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക വിഷലിപ്ത ചിന്തകളാണ് കാലിക്കറ്റില്‍ ഉണ്ടായിട്ടുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂമിദാന വിവാദത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐയും, ബി ജെ പിയും സമരത്തിന് ഇറങ്ങിയിരിക്കുകയാണ്. ഏത് ഭൂമി, എവിടെ വിറ്റു? വിറ്റുവെന്ന് പറയുന്നതിന് വേണ്ട രേഖകള്‍ എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സമരക്കാര്‍ക്ക് ബാധ്യതയുണ്ട്. എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല. അഴിമതിക്കാരന്‍ വൈസ് ചാന്‍സലര്‍ ഡോ എം അബ്ദുസ്സലാമിനെതിരെ വാള്‍പോസ്റ്റര്‍ ഒട്ടിക്കുന്നവര്‍ എന്തു കൊണ്ട് അഴിമതിക്കെതിരെ രേഖകളുമായി കോടതിയെ സമീപിക്കുന്നില്ല? വൈസ് ചാന്‍സലര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെയോ, അധികാര ദുര്‍വിനിയോഗം നടത്തിയതിന്റെയോ തെളിവുകള്‍ നിരത്താന്‍ വൈസ്ചാന്‍സലര്‍ക്കെതിരെ സമരം നടത്തുന്നവര്‍ക്ക് സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല സര്‍വകലാശാലക്കെതിരായ സമരങ്ങള്‍ക്ക് ബഹുജനങ്ങളില്‍ നിന്നോ, അക്കാഡമിക് സമൂഹത്തില്‍ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കുന്നുമില്ല. കാലിക്കറ്റ് സര്‍വകലാശാലയില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സി പി എം നേതൃത്വത്തിലുണ്ടായിരുന്ന മുന്‍സിണ്ടിക്കേറ്റിന്റെ കാലത്താണ് ഈ അഴിമതികള്‍ നടന്നത്. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പോലും സര്‍വകലാശാലക്കെതിരെ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. അന്നു നടന്ന പ്രമോഷന്‍, നിയമനം എന്നിവയില്‍ നടന്ന ക്രമക്കേടുകളില്‍ ഇപ്പോഴും നിയമ നടപടി തുടരുകയാണ്. അതില്‍ നിന്നും മുഖം രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന സമരാഭാസങ്ങളാണ് കാലിക്കറ്റില്‍ നടക്കുന്നത്. അഴിമതിയുണ്ടെന്ന് പറയുന്നവര്‍ രേഖകള്‍ ഹാജരാക്കുകയും, കോടതിയെ സമീപിക്കുകയുമാണ് വേണ്ടത്. അതിനു തയ്യാറാകാതെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വിലകുറഞ്ഞ വേലത്തരമാണ്. ചോദിക്കുന്നവര്‍ക്കെല്ലാം ഭൂമി, കാലിക്കറ്റില്‍ പട്ടയമേള എന്ന് വാര്‍ത്ത നല്കിയത് മാധ്യമം ദിനപത്രമാണ്. കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് ഭൂമി വിവാദത്തെ തുടര്‍ന്ന് അക്രമാസക്തമായ മാര്‍ച്ച് നടത്തിയത് യുവമോര്‍ച്ചയെന്ന ബി ജെ പിയുടെ യുവനിരയും. സി എച്ചിന്റെ പേരില്‍ മലബാറില്‍ ഒരു ഗവേഷണ കേന്ദ്രം വരുമ്പോള്‍ യുവമോര്‍ച്ച പ്രതിഷേധിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം ദിനപത്രം സങ്കുചിത താത്പര്യങ്ങളുടെ കുഴലൂത്തുകാരാവുന്നതാണ് തീരെ മനസ്സിലാവാത്തത്. http://www.varthamanam.com/index.php/editorial/14585-2012-05-19-05-26-16 http://www.varthamanam.com/index.php/editorial/14585-2012-05-19-05-26-16

ഹൈന്ദവ കേരളത്തിലെ നെയ്യാറ്റിന്‍കര

http://www.varthamanam.com/index.php/editorial/13589-2012-05-03-19-37-34 നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ ജയിക്കാന്‍ തന്നെയാണ് മത്സരിക്കുന്നത്. ജയിച്ചില്ലെങ്കിലും രണ്ടാം സ്ഥാനം കിട്ടണം. അതുമില്ലെങ്കില്‍ തിളങ്ങുന്ന മൂന്നാം സ്ഥാനം വേണം. നെയ്യാറ്റിന്‍കര ഒരു പരീക്ഷണശാലയാണ്. അധികാരത്തിലേക്ക് കലാപച്ചാലുകള്‍ നീന്തിക്കടക്കാന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് നെയ്യാറ്റിന്‍കര വലിയൊരു പരീക്ഷണശാലയാണ്. അലിയുടെ മന്ത്രി സ്ഥാനത്തോടെ സാമുദായിക സന്തുലനം തകര്‍ന്നു കഴിഞ്ഞ കേരളത്തില്‍ രാഷ്ട്രീയവിജയം നേടാനാവുമോ എന്നാണ് ഒ രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ബി ജെ പി ഉറ്റുനോക്കുന്നത്. കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ പിണറായി വിജയന്‍ വരെയുള്ള ഒന്നാം നമ്പര്‍ മതേതരവാദികള്‍ പ്രസ്താവന യുദ്ധങ്ങളിലൂടെ മുറിവേല്‍പിച്ച കേരളത്തിന്റെ മതേതര മനസ്സില്‍ നിന്ന് വര്‍ഗ്ഗീയതയുടെ ചെകുത്താന്‍പൂക്കള്‍ വിരിയിക്കാന്‍ സംഘ്പരിവാര്‍ അജണ്ടകള്‍ മെനയുന്ന നെയ്യാറ്റിന്‍കരയിലാണ് ജൂണ്‍ രണ്ടിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യു ഡി എഫിനും, എല്‍ ഡി എഫിനും രാഷ്ട്രീയ അജണ്ടകള്‍ ഉള്ള നെയ്യാറ്റിന്‍കരയില്‍ ഹിന്ദുത്വഫാസിസത്തിനും രാഷ്ട്രീയ വര്‍ഗ്ഗീയ അജണ്ടകള്‍ ഏറെയുണ്ട്. എല്‍ ഡി എഫിലും, യു ഡി എഫിലും രണ്ട് നാടാര്‍ ക്രിസ്ത്യാനികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റി സമദൂര സിദ്ധാന്തം വെടിഞ്ഞ് ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിനെ പിന്തുണക്കുമെന്ന് ഹൈന്ദവ കേരളം വെബ്‌സൈറ്റ് പറയുന്നു. എന്‍ എസ് എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ ബി ജെ പി നേതാവ് ഒ രാജഗോപാലിനെ കണ്ടതിനു ശേഷമാണ് ഹൈന്ദവ കേരളം രാജഗോപാലിന് വോട്ട് ചെയ്യാന്‍ അഭ്യര്‍ഥന നടത്തിയിട്ടുള്ളത്. കേരളത്തില്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ പ്രിന്റ്, ദൃശ്യമാധ്യമങ്ങളില്‍ ഏറെ പണിയെടുത്തിട്ടും വിജയിക്കാതെ വന്ന ഹിന്ദുത്വ തീവ്രവാദം ഇപ്പോള്‍ കൂടുതല്‍ വിഷലിപ്തമായ പ്രചാരണങ്ങള്‍ക്ക് വെബ്‌സൈറ്റുകളെയാണ് ആശ്രയിക്കുന്നത്. ലൗജിഹാദ് വിവാദത്തില്‍ പ്രതിസ്ഥാനത്ത് വന്ന ഹിന്ദുജാഗ്രുതി ഡോട്ട് ഓര്‍ഗിനെ പോലെ അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റാണ് ഹൈന്ദവകേരളംഡോട്ട് കോം (ംംം.വമശിറമ്മസലൃമഹമാ.രീാ). ഏപ്രില്‍ 24ന് ഹൈന്ദവകേരളം. കോം പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ഏറെ ഗൗരവമുള്ളതാണ്. നാരായണപ്പണിക്കര്‍ക്ക് ശേഷം എന്‍ എസ് എസ് നേതൃത്വത്തിലെത്തിയ സുകുമാരന്‍ നായര്‍ എന്‍ എസ് എസിനെ ആര്‍ എസ് എസിന്റെ ആലയില്‍ കൊണ്ടു പോയി കെട്ടാന്‍ ശ്രമിക്കുകയാണ് എന്ന ആരോപണം ശക്തിപ്പെട്ടു വരികയാണ്. കേരളത്തില്‍ ഹിന്ദുക്കള്‍ നാടുവിടേണ്ട അവസ്ഥയിലാണെന്ന് പരസ്യപ്രസ്താവന ഇറക്കിയ വിവരദോഷി കൂടിയാണ് സുകുമാരന്‍ നായര്‍. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കരയിലെ ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം പ്രാധാന്യപൂര്‍വ്വം നല്കിയത് അമൃത ടി വിയാണ്. മാതാഅമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള അമൃത ടി വി ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് കേരളത്തില്‍ മുന്നണികള്‍ക്ക് ബദല്‍ ഉയര്‍ന്നു വരുന്നതിലെ സന്തോഷത്തോടെയായിരുന്നു. എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ള 12 ഹിന്ദു സംഘടനാ നേതാക്കളുമായി നേരിട്ട് ചര്‍ച്ച നടത്തിയാണ് നെയ്യാറ്റിന്‍കരയില്‍ രാജഗോപാല്‍ ചുവടുറപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നെയ്യാറ്റിന്‍കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥി സെല്‍വരാജ് എം എല്‍ എ സ്ഥാനം രാജിവെച്ചപ്പോള്‍ ഹൈന്ദവകേരളം. കോം അദ്ദേഹത്തെ ന്യൂനപക്ഷനാടാര്‍ സമുദായത്തിന്റെ നേതാവ് ആയി ആണ് വിശേഷിപ്പിച്ചിരുന്നത്. മാര്‍ച്ച് 10ന് വെബ്‌സൈറ്റ് നല്കിയ വാര്‍ത്തയില്‍ നാടാര്‍ സമുദായത്തിന്റെ നേതാവായും, ന്യൂനപക്ഷത്തിന്റെ പ്രതിനിധി സി പി എമ്മില്‍ നിന്ന് അകലുന്നതായും വാര്‍ത്ത പ്രസിദ്ധീകരിച്ചു. ഒരു സി പി എം നേതാവിനെ ജാതിനേതാവായി കണ്ട വെബ്‌സൈറ്റിന്റെ അജണ്ടകള്‍ അഞ്ചാം മന്ത്രി വിവാദത്തില്‍ എത്രകണ്ട് പ്രവര്‍ത്തിച്ചു എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഇനിയും വിലയിരുത്തിയിട്ടില്ല. തിരുവനന്തപുരത്ത് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കാനുള്ള ആര്‍ എസ് എസ് - ബി ജെ പി തന്ത്രത്തിന് ഹിന്ദു സമുദായത്തിലെ ചില സംഘടനകളില്‍ നിന്ന് കൂടി പിന്തുണ ലഭിക്കുന്നുണ്ടെന്ന സൂചനകളുണ്ട.് കേരളപുലയ മഹാസഭ ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജനറല്‍ സെ്രകട്ടറി കുമ്മനം രാജശേഖരന്റെ വിഷലിപ്തമായ പ്രസംഗം ഉണ്ടായിരുന്നു. മഹാത്മാ അയ്യങ്കാളിയെ കുറിച്ചുള്ള സൂര്യദേവ് എന്ന സിനിമ പ്രദര്‍ശിപ്പിച്ച അതേ സമ്മേളനത്തിലാണ് കുമ്മനം രാജശേഖരന് പ്രസംഗിക്കാന്‍ അവസരം നല്കിയത് ആര്‍ എസ് എസിന്റെ വര്‍ഗ്ഗീയ അജണ്ടകള്‍ വിജയിക്കുന്നുവെന്നത് സൂചകമാണ്. പുലയമഹാസഭ സമ്മേളനത്തില്‍ കുമ്മനം രാജശേഖരന്‍ അത്യധികം വിഷലിപ്തമായ പ്രസ്താവനകളാണ് നടത്തിയിട്ടുള്ളത്. വരുന്ന പത്ത് വര്‍ഷത്തിനകം കേരളത്തിലെ എന്‍ജിനീയര്‍മാരും, ഡോക്ടര്‍മാരും പൂര്‍ണ്ണമായും മുസ്‌ലിംകളും, ക്രിസ്ത്യാനികളുമാകും. കോടികള്‍ ചെലവഴിച്ച് ആ സമുദായങ്ങള്‍ കോളെജുകള്‍ ആരംഭിക്കുകയാണ്. കേരളത്തിലെ കച്ചവടം, റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസം എന്നിവ ന്യൂനപക്ഷങ്ങളുടെ കരങ്ങളിലാണ്. മതപരിവര്‍ത്തനത്തെ കുറിച്ച് ആശങ്കകള്‍ പ്രകടിപ്പിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദുക്കളുടെ ഐക്യത്തെ കുറിച്ചും വാചാലനാകുന്നുണ്ട്. ന്യൂനപക്ഷ കോളെജുകളില്‍ എസ് സി- എസ് ടി സംവരണം ഒഴിവാക്കണമെന്ന് മുസ്‌ലിം ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതായി ഒ രാജഗോപാല്‍ പറയുകയുണ്ടായി. പിന്നാക്ക സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍ എസ് എസ് എടുത്ത കടുത്ത സവര്‍ണ്ണ നിലപാടിനെ മറച്ചു വെച്ച് കൊണ്ട് കുമ്മനം പ്രസ്താവനയിറക്കുന്നത് കൃത്യമായ വര്‍ഗ്ഗീയ രാഷ്ട്രീയ അജണ്ടകളോടെയാണ്. ലൗജിഹാദ് വിഷയത്തില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നു ഹിന്ദുജാഗ്രുതി. ഓര്‍ഗും, മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വാര്‍ത്തയാക്കിയിട്ടുണ്ട്. 1960ല്‍ സി എച്ച് മുഹമ്മദ് കോയയോട് തൊപ്പിയഴിച്ചു വെച്ച് സ്പീക്കര്‍ ആവാന്‍ ആവശ്യപ്പെട്ടിരുന്ന കാലത്ത് നിന്ന് മുസ്‌ലിം ലീഗ് വളര്‍ന്നതിലുള്ള കുണ്ഠിതം ഹിന്ദുജാഗ്രൂതി പങ്ക് വെക്കുന്നു. മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തോടെ കേരള മന്ത്രിസഭയില്‍ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായതിലുള്ള പരിഭവമാണ് ഹിന്ദുജാഗ്രുതിക്ക്. (ഇതേ പരിഭവം തന്നെയാണോ കൊടിയേരി ബാലകൃഷ്ണനും, വി എസ് അച്യൂതനാന്ദനും പങ്ക് വെച്ചത് എന്ന് ചോദിക്കരുത്.) ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് ചൊവ്വ കൊച്ചിയില്‍ നടന്ന ഹിന്ദു എക്കണോമിക് ഫോറത്തില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസംഗവും ഹിന്ദുജാഗ്രുതി വെബ്‌സൈറ്റില്‍ ഉണ്ട്. ഹിന്ദുക്കള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് നടേശഗുരുക്കള്‍ പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ പരമാവധി വോട്ടുകള്‍ നേടാന്‍ തന്നെയാണ് ഒ രാജഗോപാല്‍ മത്സരിക്കുന്നതെന്നാണ്‌നടേശന്‍ പറഞ്ഞത്. എന്നാല്‍ എസ് എന്‍ ഡി പി യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നും നടേശന്‍ പറയുന്നുണ്ട്. പതിനായിരത്തിലേറെ വോട്ട് നെയ്യാറ്റിന്‍കരയില്‍ ഒ രാജഗോപാലിന് നേടാനായാല്‍ അത് വര്‍ഗ്ഗീയതയുടെ വിജയമാണ്. കുറയുന്ന വോട്ട് കോണ്‍ഗ്രസിന്റേതോ, സി പി എമ്മിന്റെതോ എന്നത് മാത്രമാണ് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകുക. അഞ്ചാം മന്ത്രി സ്ഥാനത്തോടെ സാമുദായിക സന്തുലനം തകര്‍ന്നുവെന്ന പ്രചാരണം സി പി എം നെയ്യാറ്റിന്‍കരയില്‍ ആവര്‍ത്തിച്ചാല്‍ ഭൂരിപക്ഷ വോട്ടുകള്‍ യു ഡി എഫില്‍ നിന്ന് അകലും. എന്നാല്‍ അത് താമരയില്‍ വീണാല്‍ അതിന്റെ ഉത്തരവാദിത്തം സി പി എമ്മിന് മാത്രമായിരിക്കും. ബി ജെ പിയുടെ രാഷ്ട്രീയ അജണ്ടകളെ എങ്ങനെ പരാജയപ്പെടുത്താം എന്ന ആലോചന കൂടി നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകണം. ഒ രാജഗോപാല്‍ ബി ജെ പിക്ക് വലിയ നേതാവാണ്. എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് രാജ്യസഭ വഴി ഒരിക്കല്‍ കേന്ദ്രസഹമന്ത്രി പദത്തില്‍ എത്തിയിട്ടുണ്ടെന്നത് ഒഴിച്ചാല്‍ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ പ്രസക്തനേ അല്ല. എന്നിട്ടും രാജേട്ടനെ ബി ജെ പിയുടെ മികച്ച സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന ചില ദൃശ്യമാധ്യമങ്ങളുടെ സംഘ്പരിവാര്‍ അജണ്ട കൂടി പരാജയപ്പെടുത്തേണ്ട ബാധ്യത നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഉണ്ട്. മൂന്നാം സ്ഥാനത്തിന് വേണ്ടി പൊരുതുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഇത്ര മേല്‍ പ്രാധാന്യം നല്കുകയും, ദേ നെയ്യാറ്റിന്‍കരയില്‍ ത്രികോണ മത്സരമാണ് എന്ന് പറയുകയും ചെയ്യുന്ന മാധ്യമതന്ത്രം അങ്ങേ തരംതാഴ്ന്നതാണ്. നെയ്യാറ്റിന്‍കരയില്‍ രണ്ടു പ്രധാന സ്ഥാനാര്‍ഥികളെ ഉള്ളൂ. പത്ത് ശതമാനത്തില്‍ താഴെ വോട്ട് നേടാന്‍ സാധ്യതയുള്ള ഒരു പഴയ കാവി നിക്കറുകാരന്‍ അവിടെ പ്രധാന സ്ഥാനാര്‍ഥിയേ അല്ല. അദ്ദേഹം പിടക്കുന്ന ഏതാനും ആയിരം വോട്ടുകള്‍ യു ഡി എഫ് അനുകൂല സവര്‍ണ്ണ വോട്ടുകളാണെങ്കില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജയിക്കും എന്നത് മാത്രമാണ് അദ്ദേഹത്തെ പ്രസക്തനാക്കുന്ന പോയിന്റ്. തിരിച്ച് എല്‍ ഡി എഫ് അനുകൂല വോട്ട് ബി ജെ പി പിടിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇമേജ് കാന്‍ഡിഡേറ്റുള്ളതിനാല്‍ വോട്ട് വില്ക്കാന്‍ ഇത്തവണ കൂടുതല്‍ പണം കിട്ടണമെന്ന് ബി ജെ പി ആവശ്യപ്പെട്ടാല്‍ ആ വോട്ട് മൊത്തമായി കൂടിയ കച്ചവടമാക്കാന്‍ മാത്രമേ ഉള്ളൂവെന്ന് കൂടി വിസ്മരിക്കരുത്.

Thursday, May 17, 2012

വെട്ടിമാറ്റിയ ശിഖരങ്ങള്‍ തളിര്‍ക്കുന്ന കാലം വരും


വെട്ടിമാറ്റിയ ശിഖരങ്ങള്‍ തളിര്‍ക്കുന്ന കാലം വരും ടി. റിയാസ് മോന്‍ 2002-ല്‍ സംഭവിച്ച മുജാഹിദ് സംഘടനാ പിളര്‍പ്പ് 1921-ല്‍ മുസ്ലിം ഐക്യസംഘത്തോടെ ആരംഭിച്ച ഒരു മുന്നേറ്റത്തിന് പതര്‍ച്ചയുണ്ടാക്കുകയും, സമുദായത്തിന് പ്രകാശഗോപുരമായി നിന്ന പ്രസ്ഥാനത്തെ പരിഹാസ്യതയുടെ നോക്കുകുത്തിക്കോലമായി മാറ്റുകയും ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തെ കേരളത്തിലെ മുസ്ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അകാല ചരമത്തിനുള്ള രോഗാവസ്ഥയായി നിരീക്ഷിക്കുന്നവരുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ വമ്പിച്ച സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരുടെ പിന്മുറക്കാരാണ് ഇവരെന്ന് ആരെങ്കിലും മുജാഹിദുകളെ ചൂണ്ടി പറഞ്ഞാല്‍ കേട്ടവര്‍ വാപൊത്തി ചിരിക്കും വിധമുള്ള കോലത്തില്‍ വസ്ത്രധാരണത്തില്‍ പോലും അവര്‍ പിന്തിരിപ്പന്മാരായിത്തീരുകയും ചെയ്തിട്ടുണ്ട്. എങ്കിലും മുജാഹിദ് പ്രസ്ഥാനത്തിന് കേരളീയ മുസ്ലിം ഭൂപടത്തില്‍ നിര്‍ണായകമായി സ്വാധീനം ചെലുത്താന്‍ കഴിയുംവിധം നിലനില്‍ക്കാനും അതിജീവിക്കാനുമുള്ള കരുത്തുണ്ട്. അത്ര കണ്ട് ഹ്യൂമന്‍ റിസോഴ്സും വിഭവ ശേഷിയും അതിനുണ്ട്. പുതിയ കാലത്തെ മതനേതൃത്വം മൌലവിമാരില്‍ നിന്നും മുല്ലമാരില്‍ നിന്നും പ്രഫഷനലുകളിലേക്കും ഗവേഷകരിലേക്കും സോഷ്യോളജിസ്റുകളിലേക്കും പരിവര്‍ത്തിക്കുന്ന ഘട്ടമാണിത്. സമ്മേളനങ്ങള്‍ക്കും യാത്രകള്‍ക്കും വാള്‍പോസ്ററുകള്‍ക്കും റാലികള്‍ക്കും അപ്പുറത്ത് പ്രവര്‍ത്തനങ്ങളുടെ വിശാലമായ ഭൂമിക തുറന്നുവരുന്നുണ്ട്. എന്നാല്‍, കാലത്തിന്റെ ആവശ്യകതക്കനുസരിച്ച് മാറാന്‍ സാധിക്കാതിരിക്കുകയും കാലത്തിന്റെ വളര്‍ച്ചയെ അംഗീകരിക്കാതിരിക്കുകയും ചെയ്ത മൌലവിമാര്‍ മുജാഹിദ് പ്രസ്ഥാനത്തെ ഇന്നീ കാണുംവിധം അപഹാസ്യമാക്കി മാറ്റി. വക്കം അബ്ദുല്‍ഖാദര്‍ മൌലവിയുടെ തുടര്‍ച്ച പുതിയ കാലത്തെ മൌലവിമാരില്‍ ഉണ്ടായില്ല. അവരില്‍ നമുക്ക് കാണാനായത് ഉത്തരേന്ത്യയിലെ മുല്ലമാരുടെയും മൌലാനമാരുടെയും തനിസ്വരൂപങ്ങളെയായി പോയി. അവര്‍ മൈതാനികളില്‍ ആളെക്കൂട്ടി ആവേശംകൊള്ളിക്കുകയും, കര്‍മശാസ്ത്ര പ്രശ്നങ്ങളില്‍ കുഴഞ്ഞു മറിയുകയും ചെയ്തു. വക്കം മൌലവിയുടെയും മക്തിതങ്ങളുടെയും പിന്മുറക്കാര്‍ ഈ താല്‍ക്കാലിക പ്രതിഭാസങ്ങളോടെ നശിച്ച് മണ്ണടിയുമെന്ന് മാത്രം നിരീക്ഷിക്കരുത്. കുറച്ചു കാലം കൂടി അലക്ഷ്യമായി ഈ നൌക അലയും. എന്നാല്‍ വിവാദങ്ങളിലൂടെ ഈ പ്രസ്ഥാനത്തെ തുഴഞ്ഞു കാലം കഴിക്കുന്ന മുല്ലമാരെ കുത്തിനു പിടിച്ച് പുറത്തിട്ട് പ്രസ്ഥാനത്തിലെ കാര്യബോധമുള്ളവര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. കേരളത്തിന്റെ സാമൂഹികാവസ്ഥകളെ കുറിച്ച് കൃത്യമായ ബോധ്യമുള്ള ഒരു തലമുറ മുജാഹിദ് പ്രസ്ഥാനത്തില്‍ വളരുന്നുണ്ട്. ഖൈറു ഉമ്മ എന്ന ഉജ്വലമായ സംസ്കാരത്തിന്റെ പ്രതിനിധാനങ്ങളാകേണ്ടവരാണ് തങ്ങള്‍ എന്ന ഉള്‍വിളി പ്രസ്ഥാനത്തിന്റെ പുത്തന്‍തലമുറക്കുണ്ട്. ആ ലക്ഷ്യത്തിലേക്ക് പ്രസ്ഥാനത്തെ എത്തിക്കുക എന്ന മഹത്തായ ഉത്തരവാദിത്വത്തിലേക്ക് തൌഹീദില്‍ ഊന്നിക്കൊണ്ട് നയിക്കാനുള്ള പ്രാപ്തി അവര്‍ക്കുണ്ട്. ഈ സമൂഹത്തെ ഈ കാലത്തും ലോകത്തും ജീവിക്കാന്‍ യോഗ്യതയുള്ളവരാക്കി തീര്‍ക്കുകയും, ചോദ്യങ്ങളെയും വെല്ലുവിളികളെയും നേരിടാന്‍ ത്രാണിയുള്ളവരാക്കുകയും ചെയ്യാനുള്ള ശിക്ഷണവും പാഠങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. 'മുജാഹിദ് പ്രസ്ഥാനം നവോത്ഥാനത്തില്‍ നിന്ന് നവയാഥാസ്ഥിതികതയിലേക്ക്' എന്ന പഠനം (ലക്കം 46) പങ്കുവെക്കുന്ന ആശങ്കകള്‍ ഏറെക്കുറെ ശരിയാണ്. എന്നാല്‍, ചിലതു അതോട് ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം വിവിധ സലഫീ ഗ്രൂപ്പുകളുടെ ചിന്താധാരകളില്‍ ഏതിനെയാണ് പിന്തുടരുന്നത്? സയ്യിദ് റശീദ് രിദയുടെ ഈജിപ്ഷ്യന്‍ ഇസ്ലാഹി മൂവ്മെന്റിനെയാണോ? സുഊദി വഹാബിസത്തെയാണോ, യമനിലെ ശൈഖ് മുഖ്ബിലിന്റെ സങ്കുചിത സലഫിയ്യത്തിനെയാണോ? കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും ചിന്താധാരയുടെ കേരള എഡിഷനല്ല എന്ന് തിരിച്ചറിയാനുള്ള ചരിത്രബോധം പലര്‍ക്കും നഷ്ടമാവുകയാണ്. സലഫി പ്രസ്ഥാനങ്ങളുടെ സ്വഭാവവും രീതിയും അനുസരിച്ച് സലഫിയ്യ അഖ്ലാനിയ്യ, സലഫിയ്യ തഖ്ലീദിയ്യ, സലഫിയ്യ ജിഹാദിയ്യ, സലഫിയ്യ അല്‍ബാനിയ്യ എന്നൊക്കെയായി ഗവേഷകര്‍ തരംതിരിക്കുന്നുണ്ടായിരിക്കാം. എന്നാല്‍, വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളാനുള്ള വിശാലത ഉടനീളം കാണിച്ചവരാണ് സലഫികള്‍ എന്ന് മറന്നു പോകരുത്. അത് കൊണ്ടാണ് സുഊദി അറേബ്യയിലെ വഹാബി പ്രസ്ഥാനത്തിനകത്ത് ശൈഖ് ഇബ്നുബാസിനും ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ സാധിച്ചത്. എന്നാല്‍ സലഫികള്‍ അതേ തുടര്‍ന്ന് ബാസികളും അല്‍ബാനികളുമായി ചേരി തിരിഞ്ഞിട്ടില്ല. എന്നാല്‍ കുറച്ചു കാലമായി സ്ഥിതികള്‍ മാറിയിട്ടുണ്ട്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ 2002-ല്‍ നെടുകെ പിളര്‍ന്നതും ആ പിളര്‍പ്പിനിടയില്‍ ചെറു സംഘങ്ങള്‍ രൂപപ്പെട്ടതും ചിലര്‍ യമനിലേക്കും, മറ്റു ചിലര്‍ അത്തിക്കാട്ടേക്കും കുടിയേറിയതും ചെറുവാടിയിലും തിരൂര്‍ക്കാട്ടുമൊക്കെ ചില വിരുതന്മാര്‍ കിട്ടിയ അവസരത്തില്‍ ജിന്ന് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചതും ഒരു പ്രസ്ഥാനം അനുഭവിക്കുന്ന ദയനീയതകളാണ് എന്ന് സമ്മതിക്കുന്നു. എന്നാല്‍, അതിന്റെ അടിസ്ഥാന കാരണം മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും പ്രബോധന മര്യാദകളും മറന്ന് പോയത് തന്നെയാണ്. ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്ര പരിസരം രൂപപ്പെടുന്നത് തൊണ്ണൂറുകളിലാണ്. ആഗോളതലത്തില്‍ സലഫി പ്രസ്ഥാനത്തില്‍ രൂപപ്പെട്ട ആശയസംഘര്‍ഷങ്ങളുടെ അലയൊലിയാണ് കേരളത്തില്‍ ഉണ്ടായതെന്ന വാദവും അംഗീകരിക്കുന്നു. എന്നാല്‍ കേരള നദ്വത്തുല്‍ മുജാഹിദീനിലെ പിളര്‍പ്പ് വിലയിരുത്തപ്പെടേണ്ടത് കേരളീയ സാഹചര്യത്തില്‍ തന്നെയാണ്. കാരണം, തികച്ചും കേരളീയ സാഹചര്യത്തില്‍ രൂപപ്പെട്ട പ്രസ്ഥാനം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും കേരളത്തില്‍ തന്നെയാണ്. 19-ാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ലോകത്ത് ശക്തിയാര്‍ജിച്ച മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളുമായി അതിന് ബന്ധം ഉണ്ടായിരുന്നു. എങ്കിലും അതിന്റെ അജണ്ടകളും സ്വഭാവവും നിശ്ചയിക്കപ്പെട്ടത് മലയാളി മുസ്ലിമിന്റെ വര്‍ത്തമാന കാലാവസ്ഥയില്‍ നിന്നായിരുന്നു. ഈജിപ്തിലെ സയ്യിദ് റശീദ് രിദയുടെ ഇസ്ലാഹി മൂവ്മെന്റിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന മുന്നേറ്റം കെ.എം മൌലവിയുടെ കാലത്ത് സുഊദി വഹാബിസത്തോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തിയെന്ന കണ്ടെത്തല്‍ നടത്തുന്നത് അദ്ദേഹത്തിന്റെ സുഊദ് രാജാവുമായുള്ള കൂടിക്കാഴ്ചയെ അവംലംബമാക്കിയാണെങ്കില്‍ പൂര്‍ണമായും വസ്തുതാപരമല്ല. മുസ്ലിം ഐക്യസംഘത്തിന്റെ വിശാലമായ കാഴ്ചപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു കെ.എം മൌലവി ചെയതത്. ആ ജീവിതം അക്കാര്യം വ്യക്തമാക്കുന്നുണ്ട്. തിരൂരങ്ങാടി യതീംഖാനയും ഫാറൂഖ് കോളേജും സ്ഥാപിക്കുന്നതില്‍ കെ.എം മൌലവി നേതൃപരമായ പങ്കാണ് വഹിച്ചത്. സുഊദിയില്‍ നിന്ന് പഠിച്ചല്ല കെ.എം മൌലവി അത് ചെയ്തത്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.എം മൌലവി മുസ്ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. രാഷ്ട്രീയത്തിലും വിദ്യാഭ്യാസരംഗത്തും, സാമൂഹികക്ഷേമ രംഗത്തും അടിയുറച്ച് നിന്ന മതസംഘടനാ നേതാവായിരുന്നു തയ്യില്‍ മുഹമ്മദ് കുട്ടി മുസ്ലിയാര്‍ എന്ന കെ.എം മൌലവി. സുഊദി സലഫിസത്തിന്റെ സ്വാധീനം കെ.എം മൌലവിയുടെ കാലത്ത് മുജാഹിദ് പ്രസ്ഥാനത്തിലേക്ക് കയറിവന്നു എന്ന നിരീക്ഷണം ചരിത്രവിരുദ്ധമാണ്. മുജാഹിദ് പ്രസ്ഥാനത്തിലെ ചേരിപ്പോരിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോള്‍ പ്രസ്ഥാനത്തിന് രാഷ്ട്രീയമായ ബോധ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വിലയിരുത്തുന്നതും ചരിത്രത്തോടുള്ള അനീതിയാണ്. കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഇന്നേവരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും പാര്‍ട്ടിയെ പരസ്യമായി പിന്തുണക്കുകയോ ചെയ്തിട്ടില്ല. കേരളീയ ജനാധിപത്യ സാഹചര്യങ്ങളില്‍ അതു സ്വീകരിച്ച ഇജ്തിഹാദി നിലപാട് കൂടിയാണ് അത്. കൃത്യമായ രാഷ്ട്രീയ ബോധമുള്ള പ്രവര്‍ത്തകരെ അത് മുസ്ലിം കേരളത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് സാലേ സേട്ട് സാഹിബ് രാജ്യസഭാ അംഗമായിരുന്നു. കെ.എം സീതിസാഹിബ് കേരള നിയമസഭാ സ്പീക്കറായിരുന്നു. സംഘടനാ ഭാരവാഹിത്വം ഉണ്ടായിരിക്കെയാണ് എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി എം.എല്‍.എ ആയത്. ബി. പോക്കര്‍, ഉപ്പി സാഹിബ്, പി. സീതിഹാജി, അവുക്കാദര്‍ക്കുട്ടി നഹ എന്നിവര്‍ മുജാഹിദുകളായിരിക്കെ നിയമസഭയിലും പാര്‍ലമെന്റിലും നാടിനെ പ്രതിനിധീകരിച്ചവരാണ്. കേരള മുസ്ലിം ഐക്യസംഘത്തിന്റെ തുടര്‍ച്ചയായ മുജാഹിദ് പ്രസ്ഥാനം കേവല രാഷ്ട്രീയ പാര്‍ട്ടിയായി പരിണമിച്ചില്ല എന്ന കാരണത്താല്‍ അതിന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് ശരിയല്ല. ജനാധിപത്യത്തില്‍ തന്ത്രപൂര്‍ണമായ ഇടപെടലുകള്‍ മാത്രമേ വിജയിക്കൂ എന്ന യാഥാര്‍ഥ്യം ഐക്യസംഘത്തിന്റെ പിന്മുറക്കാര്‍ ഉള്‍ക്കൊണ്ടിരുന്നു. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന് ധൈഷണിക നേതൃത്വവും ദിശാബോധവും നല്‍കി എന്നതാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഭാവന. മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിന്റെ അടിസ്ഥാന കാരണം നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ക്ക് സാമൂഹികബോധം നഷ്ടമായി എന്നത് തന്നെയാണ്. ഇത് മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കരുതായിരുന്നു. എന്നാല്‍, സമൂഹത്തെയും മതസംഘടനകളെയും മൊത്തത്തില്‍ ബാധിച്ച ദുരിതം മുജാഹിദ് പ്രസ്ഥാനത്തെയും ഗ്രസിക്കുകയായിരുന്നു. മതനേതൃത്വം അതത് കാലത്തോട് സംവദിക്കാതെ പഴയ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ ചര്‍ച്ചകളിലേക്ക് കൂപ്പു കുത്തിയെന്ന ദുരന്തം ഇവിടെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതിന് വിരുദ്ധമായ ചിന്തകളും ധാരകളും മുജാഹിദ് പ്രസ്ഥാനത്തില്‍ സജീവമാണ്. ആ ധാരകള്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് തിരിച്ചു വരുന്ന കാലം വിദൂരമല്ല. അത്തരത്തിലുള്ള ചര്‍ച്ചകളും രഞ്ജിപ്പിന്റെ സാധ്യതകളും പൂര്‍ണമായും അടഞ്ഞുപോയിട്ടില്ല. എന്നു മാത്രമല്ല, മുജാഹിദ് പ്രസ്ഥാനം ഇറങ്ങിപ്പോയ വഴികളിലേക്ക് വിശാലമായ സമുദായ സ്നേഹത്തോടെയും ഇസ്ലാമിക പ്രതിബദ്ധതയോടെയും കയറിവരാന്‍ പിന്നില്‍ കാര്യമായി ആരും ഇല്ല എന്നും കഴിഞ്ഞ ദശാബ്ദം വിളിച്ചു പറയുന്നുണ്ട്.

Tuesday, March 27, 2012

അഞ്ചാം മന്ത്രിസ്ഥാനം ഔദാര്യമല്ല

http://varthamanam.com/index.php/editorial/11251-2012-03-26-16-41-36

38 എം എല്‍ എമാരുണ്ടെങ്കില്‍ 10 മന്ത്രിമാരും 20 എം എല്‍ എമാരുണ്ടെങ്കില്‍ 4 മന്ത്രിമാരുമെന്നതാണ് ഇപ്പോഴത്തെ ന്യായം. ഇതെവിടുത്തെ ന്യായമാണെന്നാണ് മുസ്‌ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഒരു എം എല്‍ എയുള്ള പാര്‍ട്ടിക്ക് പോലും മന്ത്രി സ്ഥാനം കൊടുക്കുന്നത് മുന്നണി മര്യാദയാണെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. എന്നാല്‍ 20 എം എല്‍ എമാര്‍ ഉണ്ടായിട്ടും,

മുന്നണിയില്‍ നിന്ന് ഉറപ്പു ലഭിച്ചുവെന്ന് അറിയിച്ചിട്ടും അഞ്ചാം മന്ത്രി സ്ഥാനം പിറവത്തിനും, നെയ്യാറ്റിന്‍കരക്കും, അതിനു ശേഷം വരുന്ന ഉപതെരഞ്ഞെടുപ്പിനും, പിന്നീട് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനും ശേഷം തരാമെന്ന നടക്കാത്ത വാഗ്ദാനത്തില്‍ എന്തര്‍ഥമാണുള്ളത് എന്ന് മാത്രമേ മുസ്‌ലിം ലീഗിന്റെ സാധാരണ പ്രവര്‍ത്തകര്‍ മലപ്പുറത്ത് നിന്ന് ചോദിക്കുന്നുള്ളൂ.
മഞ്ഞളാംകുഴി അലിക്ക് നല്കുന്ന സ്‌നേഹസമ്മാനമല്ല അഞ്ചാം മന്ത്രി സ്ഥാനം. മറിച്ച് രണ്ട് തവണ എം എല്‍ എയായിരിക്കുകയും, മൂന്നാം തവണയവും നിയമസഭയില്‍ അംഗമായിരിക്കുകയും ചെയ്ത നിയമസഭാസാമാജികന് അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ചും, ജനവികാരം മാനിച്ചും നല്‌കേണ്ട ഒന്ന് മാത്രമാണ് മന്ത്രിസഭാ പദവി. മികച്ച എം എല്‍ എയായി കഴിവ് തെളിയിച്ച, മുന്നണിയിലെ രണ്ടാം കക്ഷിയുടെ പ്രതിനിധിക്ക് സ്വാഭാവികമായും നല്കാവുന്ന ഒന്നാണ് മന്ത്രി പദവി.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്‍ എസ് എസ് കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് ഇന്നലെ പിണറായി വിജയനും പറയുകയുണ്ടായി. പെരുന്നയിലിരുന്ന് കല്പിക്കുന്നതിനനുസരിച്ചാണ് കെ പി സി സി പ്രസിഡന്റ് ചലിക്കുന്നതെന്ന ദുഷ്പ്രചാരണത്തിന് തന്റെ വാക്കുകള്‍ കൊണ്ടും നീക്കങ്ങള്‍ കൊണ്ടും രമേശ് അടിവരയിടുമ്പോള്‍ നഷ്ടപ്പെടുന്നത് മുസ്‌ലിം ലീഗിന്റെ കേവലമായ അധികമന്ത്രി മോഹമല്ല, മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സെക്യുലര്‍ ക്രെഡിബിലിറ്റി കൂടിയാണ് എന്ന് ചെന്നത്തല രമേശ് അവര്‍കള്‍ ഓര്‍ക്കണം.
മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി അനൂപ് ജേക്കബിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുമോ എന്ന മാധ്യമ ചര്‍ച്ച സജീവമായപ്പോഴേക്കും, നെയ്യാറ്റിന്‍കരയില്‍ നാടാര്‍ സമുദായത്തിന്റെ സമരവേദി ഉയര്‍ന്നു കഴിഞ്ഞു. യു ഡി എഫ് മന്ത്രിസഭയില്‍ ഒരു നാടാര്‍ മന്ത്രി എന്ന ആവശ്യമാണ് നാടാര്‍ സമുദായ നേതൃത്വം ഉന്നയിച്ചിരിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി തോറ്റാലും, ജയിച്ചാലും അത് ഭരണത്തെ ബാധിക്കില്ല. നെയ്യാറ്റിന്‍കര പിടിച്ചാല്‍ അത് യു ഡി എഫിന് നേട്ടമാണ് താനും. എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് ജയിച്ചാല്‍ ആ എം എല്‍ എക്കോ, അല്ലെങ്കില്‍ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനോ മന്ത്രി സ്ഥാനം നല്കണമെന്ന ആവശ്യമാണ് നാടാര്‍ സമുദായം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ത്.
നാടാര്‍ സമുദായത്തിന്റെ ഈ ആവശ്യം അന്യായമാണെന്ന് പറയുന്നില്ല. ജനാധിപത്യ സമൂഹത്തില്‍ നാടാന്‍മാര്‍ക്കും അര്‍ഹമായത് നല്കണം. കെ പി സി സിയുടെ പ്രസിഡന്റ് പദവിയിലേക്കോ, പാര്‍ലമെന്റിലേക്കോ, മന്ത്രി സഭയിലേക്കോ ഒരു നാടാര്‍ സമുദായ അംഗം എത്തുന്നതില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടതുമല്ല.
എന്നാല്‍ നാടാര്‍ സമുദായത്തിന് നെയ്യാറ്റിന്‍കര മുന്നില്‍ നിര്‍ത്തി മന്ത്രി സ്ഥാനം ചോദിക്കുമ്പോള്‍ ഫലത്തില്‍ ഉയരുന്നത് കോണ്‍ഗ്രസിന് ഒരു മന്ത്രി സ്ഥാനം കൂടി വേണമെന്ന ആവശ്യമാണ്. അതായത് മുസ്‌ലിം ലീഗിന് ഒരു മന്ത്രിയെ കൂടി നല്കുന്നതിനെക്കാള്‍ അനിവാര്യം സാമുദായിക സന്തുലനം പാലിക്കാന്‍ കോണ്‍ഗ്രസിലൂടെ ഒരു മന്ത്രി കൂടി വരണമെന്ന ആവശ്യം. നെയ്യാറ്റിന്‍കര കാണിച്ച് യു ഡി എഫ് യോഗത്തില്‍ മുസ്‌ലിം ലീഗിനെ പേടിപ്പിച്ചു നിര്‍ത്താനുള്ള നീക്കമാണത്.
മഞ്ഞളാംകുഴി അലി കൂടി മന്ത്രിയാകുന്നതോടെ കേരളത്തിലെ എക്കാലത്തെയും വലിയ ജംബോ മന്ത്രിസഭയായി ഉമ്മന്‍ചാണ്ടി നേതൃത്വം നല്കുന്ന യു ഡി എഫ് മന്ത്രിസഭ മാറും. അത് കേരളീയ സമൂഹത്തില്‍ യു ഡി എഫിന്റെ പ്രതിഛായയെ ബാധിക്കും. ആ സാഹചര്യത്തില്‍ മന്ത്രി സഭയിലേക്ക് 20ല്‍ കൂടുതല്‍ ആളെ പ്രവേശിപ്പിക്കില്ലെന്ന് കോണ്‍ഗ്രസിന് നിലപാടെടുക്കാം. അങ്ങനെ കോണ്‍ഗ്രസ് നിലപാട് എടുത്താലും, യു ഡി എഫിനെ തകര്‍ത്ത് കേരളത്തില്‍ ഭരണഅസ്ഥിരത സൃഷ്ടിക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാവില്ലെന്നും കോണ്‍ഗ്രസിന് ബോധ്യമുണ്ട്.
മന്ത്രിസഭാ വികസനം സാധ്യമല്ലെന്ന് തറപ്പിച്ചു പറയുകയാണെങ്കില്‍ വരാനിരിക്കുന്ന രാജ്യസഭാ സീറ്റുകളുടെ വീതം വെപ്പിനെ കുറിച്ചെങ്കിലും അടുത്ത യു ഡി എഫ് യോഗത്തില്‍ ധാരണയാകണം. എങ്കില്‍ മാത്രമേ മുസ്‌ലിം ലീഗ് നേതൃത്ത്വത്തിന് അണികളെ സമാധാനിപ്പിക്കാനാവൂ. കാരണം മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റ് എ കെ ആന്റണിക്ക് ഒഴിഞ്ഞു കൊടുക്കാന്‍ ലീഗ് സന്മനസ്സ് കാണിച്ചത് കൊണ്ടാണ് ആന്റണി ഇന്ന് കേന്ദ്രപ്രതിരോധ മന്ത്രിയായിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയാകാന്‍ തിരൂരങ്ങാടിയില്‍ പാര്‍ട്ടി സീറ്റ് ദാനം നല്കിയ മുസ്‌ലിം ലീഗിന്റെ ഔദാര്യത്തില്‍ തന്നെയാണ് ആന്റണി പ്രതിരോധ മന്ത്രിയായി തുടരുന്നത്.
മുസ്‌ലിം ലീഗിന് പ്രധാനവകുപ്പുകള്‍ നല്കിയെന്ന ആരോപണം യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റയുട നെ ഉണ്ടായതാണ്. പ്രധാനപാര്‍ട്ടിക്ക് പ്രധാന വകുപ്പുകള്‍ നല്കുന്നത് സാധാരണയാണ്. ആ വകുപ്പുകളില്‍ മന്ത്രിമാരുടെ നിലപാടുകള്‍ക്ക് അനുസരിച്ച് ഭരണം നടക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോട്ടയം എം ജി സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് എം എസ് എഫ് പ്രതിനിധിയെ തെരഞ്ഞെടുത്തപ്പോഴേക്ക് അത് തെറ്റാണെന്ന് ചില യൂത്ത് നേതാക്കള്‍ പ്രസ്താവനയിറക്കിയിരുന്നു. എം കെ മുനീറിന്റെ പഞ്ചായത്ത് വകുപ്പ് ജില്ലാ വികസന സമിതികളിലേക്ക് സര്‍ക്കാര്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തപ്പോള്‍ ദേ, എല്ലാവരും ലീഗുകാരാണ് എന്ന പരാതിയും ഉയരുകയുണ്ടായി. വൈദ്യുതി വകുപ്പിലും, സാംസ്‌കാരിക വകുപ്പിലും, ടൂറിസം വകുപ്പിലും നിയമനങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും കോണ്‍ഗ്രസ് അനുഭാവികളായതില്‍ മുസ്‌ലിം ലീഗുകാര്‍ പ്രതിഷേധിക്കാത്തതു പോലെ ലീഗ് വകുപ്പുകളില്‍ വല്ലതും നടക്കുമ്പോള്‍ കോണ്‍ഗ്രസുകാരും പ്രതിഷേധിക്കാതെ മുന്നണി മര്യാദ കാത്തു സൂക്ഷിക്കണം. മുസ്‌ലിം ലീഗിന് രണ്ട് രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ട്. എം എല്‍ എമാര്‍ കുറവായ സമയത്ത് ഉള്ള സീറ്റ് ആന്റണിക്ക് ദാനം നല്കിയതിന്റെ പ്രത്യുപകാരമായി കോണ്‍ഗ്രസ് ഒരു സീറ്റ് കൂടി ലീഗിന് നല്കാന്‍ തയ്യാറായാല്‍ ഭാവിയില്‍ മുസ്‌ലിം ലീഗിന് മൂന്ന് രാജ്യസഭാ എം പി മാര്‍ ഉണ്ടാകും.
ശക്തമായ ജനകീയ പിന്തുണയുള്ള മുസ്‌ലിം ലീഗിന് ഇപ്പോള്‍ ലഭിച്ചതിനെക്കാള്‍ ലഭിക്കാന്‍ ന്യായമായും അര്‍ഹതയുണ്ട്. നെയ്യാറ്റിന്‍കരയല്ല കേരളം. ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ആലപ്പുഴക്കിപ്പുറം വടക്കോട്ട് പത്ത് എം എല്‍ എമാരെ പോലും ജയിപ്പിക്കാന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു മുന്നണി ബന്ധത്തിന്റെ കരുത്തിലാണ് ഇപ്പോള്‍ 38 എം എല്‍ എമാരെങ്കിലും കോണ്‍ഗ്രസിന് ഉണ്ടായത്. ഈ മുന്നണി തകര്‍ന്നാല്‍ കേരളത്തില്‍ 20 എം എല്‍ എമാരെ ഉണ്ടാക്കാന്‍ പോലും കോണ്‍ഗ്രസിന് സാധിക്കണമെന്നില്ല. മുന്നണിയില്ലെങ്കില്‍ കേരളത്തില്‍ മുസ്‌ലിം ലീഗിനും അധികാരപങ്കാളിത്തമുണ്ടാകില്ല.
പെരുന്നിലിരിക്കുന്നവര്‍ക്ക് കല്പിക്കാന്‍ അധികാരമുണ്ട്. അനുയായികള്‍ക്ക് അത് അനുസരിക്കാനും ബാധ്യതയുണ്ട്. എന്‍ എസ് എസിന്റെയോ, എസ് എന്‍ ഡി പിയുടെയോ, ധീവരസഭയുടെയോ ആവശ്യങ്ങളെയും, അവകാശങ്ങളെയും തള്ളിക്കളയണമെന്ന് പറയുന്നില്ല. സമുദായ സംഘടനകള്‍ വിലപേശുകയും, നിലപാട് സ്വീകരിക്കുകയും, വെല്ലുവിളിക്കുകയും, അടവുതന്ത്രം പയറ്റുകയും ചെയ്തുകൊള്ളട്ടെ. എന്നാല്‍ കേരള രാഷ്ട്രീയം ഏതെങ്കിലും ജാതി സംഘടനക്ക് നിയന്ത്രിക്കാന്‍ സാധിക്കും വിധം ദുര്‍ബലമകുന്നത് അപകടമാണ്.

Monday, January 2, 2012