Wednesday, March 30, 2011

മരം നടീല്‍ വാരം
നല്ല വെയിലാണ്. പുറത്തിറങ്ങിയാല്‍ ചുട്ടു പൊള്ളുന്നു. ഒരു മരത്തിന്റെ തണല്‍ ലഭിച്ചാല്‍ എന്ന് ആഗ്രഹിക്കും, വെയിലത്ത്. എ സി മുറിയില്‍ ഇരിക്കാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ക്ക്, ദാഹിക്കുന്ന മണ്ണിന്റെ മക്കള്‍ക്ക് വേണ്ടി ഈ ലേഖനം പുനപ്രസിദ്ധീകരിക്കുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് അന്നത്തെ ഐ എസ് എം സംസ്ഥാന പ്രസിഡന്റ്അബൂബക്കര്‍ കാരക്കുന്ന് എഴുതിയതാണ് ഈ ലേഖനം. ഇപ്പോഴും പ്രസക്തമായ കാര്യങ്ങള്‍.
മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പിന്റെ കാരണങ്ങളില്‍ ഒന്നു കൂടിയായി മാറിയ ഈ ലേഖനം വീണ്ടും വായിക്കുമ്പോള്‍ മുജാഹിദ് പ്രവര്‍ത്തകരേ, ഓര്‍ക്കുക, പഴയ കാംപയിനുകള്‍ കൂടുതല്‍ ആവേശത്തോടെ ഏറ്റെടക്കേണ്ട സന്ദര്‍ഭമാണിത്. മരം നടേണ്ടത് അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് മുജാഹിദുകളുടെ ഉത്തരവാദിത്തമാണ്. നേതൃത്വങ്ങളെ പലതും ഓര്‍മ്മിപ്പിക്കും ഈ ലേഖനം. മരം നടീല്‍ കാംപയ്ന്‍ പുനരാരംഭിക്കാന്‍ പ്രവര്‍ത്തകര്‍ സ്വയം ശ്രമിക്കുക. ഒരു ചീരവിത്തെറിഞ്ഞെങ്കിലും ഓരോ നാട്ടിലും, വീട്ടിലും ഈ വര്‍ഷം കാംപയ്ന്‍ സജീവമാക്കണം.
അബൂബക്കര്‍ കാരക്കുന്നിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രാര്‍ഥനയോടെ.

മരം നടീല്‍ വാരം
വൃക്ഷത്തൈ പച്ചപ്പിന്റെ സ്രോതസ്സാണ്. നന്മകളുടെ ഉറവിടമാണ്. ജീവന്റെ കുറിമാനമാണ്. ഈ മണ്ണില്‍ ജീവന്റെ അങ്കുരം സ്ഥാപിക്കണമെന്നത് വിശ്വാസികളോടുള്ള ആഹ്വാനമാണ്.
മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന എല്ലാ സദ്പ്രവര്‍ത്തനങ്ങളും നടത്തേണ്ടത് വിശ്വാസികളാണ്. ഭൂമിയില്‍ അല്ലാഹുവിനോടും അവന്റെ സൃഷ്ടികളോടുമുള്ള കടപ്പാട് നിര്‍വഹിക്കുക മതത്തിന്റെ പ്രധാന തേട്ടമാണ്. ചെടിയും വൃക്ഷത്തൈയും നട്ടുപിടിപ്പിക്കാന്‍ പ്രേരണ നല്കുന്ന അനേകം നബിവചനങ്ങളുണ്ട്. എല്ലാറ്റിലും ഊന്നിപറയുന്നത് മുസ്‌ലിംകളാണ് അത് ചെയ്യേണ്ടത് എന്നാണ്.
നട്ടുപിടിപ്പിക്കുക, പരിചരിക്കുക എന്നതാണ് വിശ്വാസിയില്‍ അര്‍പ്പിതമായ ബാധ്യത, അതില്‍ നിന്നു ജീവികള്‍ ഭക്ഷിക്കുന്നത്, അതുവെച്ചു പിടിപ്പിച്ച ആള്‍ക്കുള്ള ദാനമായി മാറുന്നു. ഭക്ഷിക്കുന്നത് മനുഷ്യനായാലും പക്ഷിയായാലും, മൃഗമായാലും ശരി. ജീവന്റെ ഒരു തുടിപ്പാണ് വിശ്വാസി മണ്ണില്‍ പൊതിഞ്ഞത്. അതനുഭവിക്കുന്നത് ജീവന്റെ മറ്റു ചില തുടിപ്പുകള്‍. അതയാള്‍ക്കു പ്രതിഫലാര്‍ഹമാകുന്നു. ഇതാണ് മതത്തിന്റെ പാഠം. സത്യവിശ്വാസത്തിന്റെ അനിവാര്യ താത്പര്യമാണ് സദ്കര്‍മ്മം. സദ്കര്‍മ്മങ്ങളില്‍ ഒന്നത്രേ ഇത്.
ഒരു ഹദീസില്‍ ലോകാവസാനം ആസന്നമായെന്നു ബോധ്യമായാലും മുസ്‌ലിം വൃക്ഷത്തൈ വെച്ചു പിടിപ്പിക്കണമെന്നുണ്ട്. അയാള്‍ക്കതു പ്രതിഫലാര്‍ഹമാണെന്നതു തന്നെ കാരണം.
ലോകം അവസാനിക്കാനിരിക്കെ, തനിക്കു വേണ്ടി തന്നെ എന്നാണുത്തരം. ഹദീസുകളിലെ പ്രയോഗങ്ങളില്‍ നിന്ന് മരം എന്ന ദാനത്തെയും വരത്തെയും കുറിച്ച് നാം കൂടുതല്‍ അറിയുന്നു.
പിന്‍ഗാമികള്‍ക്കു വേണ്ടി ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന പ്രയാസ രഹിതമായ പ്രവര്‍ത്തികളില്‍ ഒന്നാണ് മരത്തൈ നടുക എന്നത്. അത് ജീവന്റെ ഒരു കണികയാണ്. അനേക ജീവികള്‍ക്ക് സജീവത പകരുന്നു. ചൂഷണത്തിനും ഭൂഷണത്തിനും വേണ്ടി ദുരുപയോഗപ്പെടുത്താതെ ഈ ഭൂമിയെ അടുത്ത തലമുറക്ക് വേണ്ടി ആവാസയോഗ്യമായി കൈമാറാന്‍ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. തന്റെ പരലോക വിജയത്തിന് വേണ്ടി സദ്കര്‍മങ്ങള്‍ ചെയ്യാന്‍ ബാധ്യസ്ഥനായ വിശ്വാസി വരുംതലമുറക്ക് വേണ്ടി സാധ്യമാവുന്നത്ര ചെയ്യാന്‍ ശാസിക്കപ്പെട്ടിരിക്കുന്നത് അപ്പോള്‍ മാത്രമാണ്. മരത്തെ നട്ടുപിടിപ്പിക്കുമ്പോള്‍ അത് ഒരേ സമയം വരവും ദാനവും ആയിത്തീരുന്നത് അങ്ങനെയാണ്. കര്‍മ്മനിരതമായ മുസ്ലിം ദാനനിരതനാവുകയാണ്. അയാള്‍ തനിക്കാവുന്നത് നല്കുകയും അത് മുഖേനെ പ്രതിഫലം നേടുകയുമാണ്. തനിക്കോ തന്റെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഈ ഭൂമിയില്‍ മറ്റാര്‍ക്കെങ്കിലോ ഉപകരിക്കുകയില്ലെന്ന് ബോധ്യമായാലും മുസ്‌ലിം തന്റെ കൈയിലുള്ള ചെടിത്തലപ്പ് മണ്ണില്‍ നടണം. അതു വേര് പിടിക്കട്ടെ. അതിനു തണ്ടും ഇലയും ഉണ്ടാവട്ടെ. പൂവും ഫലങ്ങളും പൊഴിക്കട്ടെ. ആ ചെടിത്തൈ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുകയെങ്കിലും ചെയ്യുമല്ലോ. ഇസ്‌ലാമിന്റെ ജീവിത വീക്ഷണവും മുസ്‌ലിമിനെ നയിക്കേണ്ട കാഴ്ചപ്പാടും കെട്ടിക്കുടുക്കില്ലാത്തതാണ്.
ഒരു മരത്തൈ നടുമ്പോള്‍ നാം അടുത്ത തലമുറയുടെ പിറവിയില്‍ ഭാഗഭാഗാക്കാവുകയാണ്. നാളേക്ക് വേണ്ടി എന്ന പോലെ നാളത്തെ തലമുറക്ക് വേണ്ടിയും. തലമുറകളെ പാകപ്പെടുത്തുന്നതില്‍ സാധ്യമാവുന്ന സംഭാവനയര്‍പ്പിക്കേണ്ട വിശ്വാസി മരത്തൈ നടുന്നതിലൂടെ മനുഷ്യസമൂഹത്തെയാണ് കരുപിടിപ്പിക്കുന്നത്. മഴ പെയ്ത്, സമൃദ്ധമായ സന്ദര്‍ഭത്തിലാണ് നടലും, പാകലുമൊക്കെ നിര്‍വഹിക്കേണ്ടത്. അതേ, ചെടി നടേണ്ടത് ഇപ്പോഴാണ്.
ഒരു ചെടിത്തൈ എങ്കിലും നട്ടു പിടിപ്പിക്കുന്നവര്‍ക്കേ ഒരു മിണ്ടാ പ്രാണിക്കെങ്കിലും ദാഹജലം നല്കുവാനും മനുഷ്യന്റെ വിശപ്പിന്റെ വിളി കേള്‍ക്കുവാനുമുള്ള സന്മനസ്സുണ്ടാകൂ. മനസ്സില്‍ സ്‌നേഹത്തിന്റെ ഉറവ വറ്റിയിട്ടില്ലെങ്കിലേ മനുഷ്യന്റെയും മൃഗങ്ങളുടെയും മറ്റു ജീവികളുടെയു ദാഹത്തിന്റെ വിളികേള്‍ക്കൂ.
വരണ്ടുണങ്ങിയ മരുഭൂമനസ്സില്‍ ഫലം ചെയ്യില്ല, വേരു പിടിക്കില്ല,. അവിടെ മുള്‍ച്ചെടിക്കു മാത്രമേ സ്ഥാനമുള്ളൂ. മരത്തൈ വെച്ചു പിടിപ്പിക്കുന്നത് ഒരു വരദാനമാണെന്നും നട്ടുപിടിപ്പിക്കേണ്ടത് ഇപ്പോള്‍ തന്നെയാണെന്നും പറയുന്നത് അത് കൊണ്ടാണ്‌

Monday, March 7, 2011

copy from http://www.shradheyan.com/2011/03/blog-post.html


തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം



വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുമെന്ന് പൊതുവേ പറയാറുള്ളത് കേരള കോണ്ഗ്രസ്സിനെ കുറിച്ചാണ്. എന്നാലിപ്പോള്‍ ആ വിശേഷണം തങ്ങളുടെ കൈയ്യിലുള്ള വ്യാജകേശത്തിനു കൂടി വകവെച്ചു തരണമെന്ന വാശിയിലാണ് കാന്തപുരം വിഭാഗം. 'എന്നെ കുറിച്ച് കളവു പറഞ്ഞവര്‍ നരകത്തില്‍ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടേ'യെന്ന് പ്രഖ്യാപിച്ച ലോക മുസ്ലിംകളുടെ എല്ലാമെല്ലാമായ പ്രവാചക തിരുമേനിയെ കുറിച്ച് കള്ളം പ്രചരിപ്പിച്ചവര്‍ ആ കളവിനെ സത്യമാക്കാന്‍ കളവുകളുടെ ഘോഷയാത്രയുമായി രംഗത്തിറങ്ങിയതാണ് പുതിയ വിശേഷം. തിരുമുടിയാട്ടത്തിന്റെ രണ്ടാം ഖണ്ഡം പുറത്തു വന്നതോടെ മാളത്തിലൊളിച്ച മുടിയാട്ടക്കാര്‍ പറഞ്ഞു നില്‍ക്കാന്‍ ഒരു വ്യാജ ഹദീസ് കൂടി ലഭിക്കാതെ വന്നപ്പോഴാണ് പുതിയ കളവുകളില്‍ അഭയം തേടിയത്. മറുപടിയെന്ന പേരില്‍ സിറാജില്‍ ലേഖന പരമ്പര വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. അതാകട്ടെ ഡോ. ബഹാവുദ്ധീനു നേരെയുള്ള കടന്നാക്രമണത്തില്‍ ഒതുക്കുവാന്‍ ലേഖകന്‍ വൈദഗ്ധ്യം കാണിച്ചുവെന്നതൊഴിച്ചാല്‍ ശൂന്യമായിരുന്നു ഫലം. ഈയുള്ളവന്റെ ആദ്യപോസ്റ്റിനെ ചെറുതായൊന്നു പോസ്റ്റുമോര്‍ട്ടം ചെയ്തെങ്കിലും രണ്ടാമത്തെ പോസ്റ്റ്‌ അദ്ദേഹം കണ്ടതേയില്ല!

വ്യാജ കേശത്തിന്റെ നീളവും എണ്ണവും ചൂണ്ടിക്കാട്ടി, പ്രവാചകന് ഇത്രയും മുടിയുണ്ടെന്നു തെളിയിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പുറത്തു വന്ന പോസ്റ്റില്‍ ഒരു ബ്ലോഗര്‍ ആദ്യമിട്ട കമന്റ് ഇപ്രകാരമായിരുന്നു. 'തികച്ചും തമാശയായി എന്റെ അഭിപ്രായത്തെ കാണുക. മുടി പ്രവാചകന്റെയാണെങ്കിൽ അതിന് ദിവ്യത്വം ഉണ്ടാകുമല്ലൊ ആ രീതിയിൽ കുറ്റിമുടി വളർന്നാലും അത്ഭുതപ്പെടാനുണ്ടൊ..? ദിവ്യത്വമുള്ള മുടി മുറിച്ചുകളഞ്ഞാലും വളരും..!' ഈ കമന്റു പബ്ലിഷ് ചെയ്തു മൂന്നാം നാള്‍ വരെ എന്നെ കൊണ്ട് വിഷയം മാറ്റിക്കാന്‍ മാത്രമായിരുന്നു എതിര്‍വിഭാഗത്തിന്റെ ശ്രമം. അതിനിടയില്‍ ഉസ്താദുമാരായ ഉസ്താദുമാരെയെല്ലാം സമീപിച്ചിട്ടും കിത്താബായ കിത്താബുകളൊക്കെ പരതിയിട്ടും പ്രവാചകന് പെണ്കുട്ടികളുടെത് പോലെ നീളമുള്ള മുടിയുണ്ടായിരുന്നുവെന്ന ഹദീസ് മാത്രം പഴയ 'അനിക്സ്പ്രേ' പരസ്യം പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന് ബോധ്യമായതോടെ കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിച്ച യൂസുഫ് അല്‍ നബ്ബാനിയെ സര്‍വാംഗീകൃത പണ്ഡിതനായി രംഗത്തിറക്കിയിരിക്കുകയാണിക്കൂട്ടര്‍! പ്രസ്തുത ബ്ലോഗര്‍ പറഞ്ഞ തമാശ കാര്യമായി പുലര്ന്നുവെന്നര്‍ഥം !

ഖസ്രജിയുടെ കൈവശമുള്ള മുടി സ്വയം വളര്‍ന്നു വികസിച്ചു ചാടിക്കളിക്കാന്‍ തുടങ്ങിയ കാര്യം മാലോകരോട് 'വെളിപ്പെടുത്താന്‍' എന്‍റെ പുതിയ പോസ്റ്റ്‌ പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കേണ്ടിവന്നു എന്നത് നമുക്ക് മറക്കാം. ഒരുകാര്യം എനിക്കുറപ്പുണ്ട്. ഈ നീണ്ട മുടി വിവാദമാകുന്നത് കാന്തപുരം മുമ്പേ ഓര്‍ത്തിരുന്നെങ്കില്‍ നല്ലൊരു ബാര്‍ബറെ ഖസ്രജിക്ക് അദ്ദേഹം ഏര്‍പ്പാടാക്കി കൊടുക്കുമായിരുന്നു. ഇപ്പോള്‍ ഈ 'അവകാശവാദ'ത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഒരു സഖാഫിയും മുന്നോട്ടു വന്നിട്ടില്ല എന്നത് ഇതൊരു 'പരീക്ഷണവാദമാണ്' എന്നതിന്റെ തെളിവായി വേണം കാണാന്‍. ഏതെങ്കിലും ബ്ലോഗില്‍ കാന്തപുരം എന്ന് കേള്‍ക്കുമ്പോഴേക്കും സര്‍വം ഏറ്റെടുത്ത് വെല്ലുവിളികളുമായി രംഗത്തിറങ്ങാറുള്ളവര്‍ വരെ ഈ പ്രസ്താവനകളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയ്യാറല്ല എന്നതാണ് കൌതുകകരം. എന്നാല്‍, ഇവര്‍ക്കും ഇങ്ങനെ ഒരു മറുപടി മുഖേന വ്യാജകേശം തിരുകേശമാക്കാന്‍ കഴിയുമോ എന്നറിയണം! ഹദീസ് തെളിവ് ചോദിക്കുമ്പോള്‍ അതിനു പകരം അടുത്ത കാലത്ത് ജീവിച്ച സാക്ഷാല്‍ കാന്തപുരത്തെ പോലുള്ള ഒരു വ്യക്തിയെ തെളിവായി ഉദ്ദരിക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാല്ലാതെ മറ്റെന്താണ്? മുടി വളര്‍ന്നു പന്തലിക്കുമെന്നത് വിമര്‍ശകര്‍ക്കെന്ന പോലെ മുടിയനുകൂലികള്‍ക്കും പുതിയ അറിവായിരുന്നു. അതുവരെ അവരുടെ ന്യായീകരണം, പ്രവാചകന്‍ പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പ് ഇങ്ങനെ മുടി നീട്ടി വളര്‍ത്തിയിരിക്കാം എന്നതായിരുന്നുവെന്നത് തമാശയായി പറയുന്നതല്ല. കാന്തപുരത്തിന് ലഭിച്ച വ്യാജകേശത്തെ എങ്ങിനെയെങ്കിലും തിരുകേശമാക്കണം എന്ന വാശിയില്‍ നിന്നും വരുന്ന ന്യായീകരണങ്ങളായി മാത്രം നമുക്കിത് കാണാം. എന്നാല്‍ കേശം സ്വയം വളരുമെന്നും ഒരു മുടി പലതായി മാറുമെന്നും സ്വയം ചലിക്കുമെന്നുമൊക്കെ വാദിച്ച് മുടിയുടെ നീളത്തെ ന്യായീകരിക്കേണ്ടി വരുന്നത് എത്രമാത്രം അപഹാസ്യകരമാണ്! ഇദ്ദേഹത്തിന്റെ വാദം വെച്ച് എനിക്കും പറയാം, എന്‍റെ കയ്യില്‍ തിരുകേശം എത്തിയെന്ന്. അത് പെറ്റു പെരുകി തിരുമുടിക്കെട്ട് തന്നെയായിമാറിയെന്ന്! അബുദാബിയില്‍ നിന്നും ഖത്തറിലേക്ക് പറന്നെത്താന്‍ തിരുമുടിക്ക് കഴിയില്ലെന്ന് ആര്‍ക്കു തെളിയിക്കാന്‍ പറ്റും! തങ്ങള്‍ പറയുന്നതെന്തും തക്ബീര്‍ മുഴക്കി അംഗീകരിക്കുന്ന കുറച്ചാളുകളെ കണ്ടു എന്ത് വിഡ്ഢിത്തവും പറയാമെന്നാണോ? ഒരുകാര്യം സംഭവിച്ചേക്കാം. ഇനി കാന്തപുരത്തിന്റെ കയ്യിലെ ഒരു മുടിയിഴ വളര്‍ന്നു വികസിക്കും. പടര്‍ന്നു പന്തലിക്കും. മുടിപ്പള്ളികള്‍ ഇന്ത്യ മുഴുവന്‍ വ്യാപിക്കുകയും ചെയ്യും. വീണത് വിദ്യയാക്കാന്‍ ഉസ്താദിനെ ആരും പഠിപ്പിക്കേണ്ടല്ലോ!

ഇടയ്ക്ക് വെച്ച് ഒരു കാന്തപുരം അനുയായി എന്നേയും വായനക്കാരെയും മുന്നറിയിപ്പ് തന്നു 'മുള്‍മുനയില്‍' നിര്‍ത്തിയത് മറക്കാനാവില്ല. 'ഈ കഥയറിയാതെ ആട്ടം ആടിയവരും അത് കണ്ട് ആടിയവരും അല്പം കാത്തിരിക്കുക. ഈ വ്യാജ പ്രചരണത്തിന്റെ യാഥാർത്ഥ്യം അടുത്ത ദിവസം അറിയുമ്പോൾ ഈ ബ്ലോഗ് പോസ്റ്റ് നീക്കം ചെയ്യാൻ തയ്യാറാവുക. ആശംസകൾ അർപ്പിച്ച് കൂടെയാടിയവരോടും കൂടിയാണീ അറിയിപ്പ് ' ഇത് കേട്ടാല്‍ എങ്ങിനെ ഞെട്ടാതിരിക്കും. ഒരാഴ്ചയോളം ഞെട്ടിവിറച്ചു കഴിഞ്ഞ് കൂടിയത് മിച്ചം. ചില ആധികാരികതകള്‍ ഉറപ്പു വരുത്തുകയാണെന്ന് ഇടയ്ക്ക് അറിയിപ്പ് തന്നുവെന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. തല്‍ക്കാലം സമയക്കുറവു മൂലം മറുപടി തരുന്നില്ലത്രേ! ശ്രദ്ധേയന് അപരനെ വരെ ഉണ്ടാക്കി ഇതിനിടയില്‍ ചിലര്‍. പഠിച്ചതും പഠിക്കാത്തതുമായ സര്‍വ അടവുകളും പയറ്റിയിട്ടും മുടിയുടെ നീളം തെളിയിക്കാനോ പോസ്റ്റിന്റെ 'വ്യാജം' തെളിയിക്കാനോ ഇക്കൂട്ടര്‍ക്ക് കഴിഞ്ഞില്ല. ഞാന്‍ സമസ്ത മെമ്പര്‍ പോലുമല്ല എന്ന് പോലും പറയേണ്ടി വന്നവര്‍ പറയാതെ പറഞ്ഞത് 'എനിക്കും ഈ മുടി തിരുകേശമാണെന്ന് ഉറപ്പില്ല' എന്നുതന്നെയാണ്.

പുതിയൊരു മറുപടി ഈ വിഷയത്തില്‍ ലഭിച്ചത് രസകരമാണ്. പരീക്ഷണ നിരീക്ഷണങ്ങള്‍ ഒരുപാട് നടത്തിയാണത്രേ ഇവര്‍ മുടിയുടെ ആധികാരികത ഉറപ്പു വരുത്തിയത്. കത്തിച്ചിട്ടും കത്താതെ ദിക്‌റ് ഹല്ഖകളില്‍ തെന്നി നീങ്ങിയത്രേ പ്രസ്തുത മുടി! കാന്തപുരത്തിന്റെ കൈയ്യിലെ ത്രിമുടിയിഴകളില്‍ ഈ പരീക്ഷണം ആവര്‍ത്തിക്കില്ലെന്ന് നമുക്കുറപ്പിക്കാം. പുതിയൊരു സ്വപ്നവും വ്യഖ്യാനവുമൊക്കെയായി പുതിയ മുടി സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ടിന് ഇനിയേതായാലും അദ്ദേഹം നില്‍ക്കുമെന്ന് തോന്നുന്നില്ല. ‍

കളവുകള്‍ പറഞ്ഞിറക്കുമ്പോഴും തെളിവുകള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. തിരുകേശത്തിനു നിഴലുണ്ടാവില്ലെന്ന ഇവരുടെ തന്നെ അവകാശവാദത്തെ തകര്‍ത്തു തരിപ്പണമാക്കുകയാണ് ദുബായിലുള്ള സുന്നീ പണ്ഡിതന്‍ അലവി അല്‍ ഹുദവി തന്റെ മൊബൈലില്‍ പകര്‍ത്തി പുറത്തു വിട്ട, ഖസ്രജിയുടെ നെഞ്ചില്‍ പതിഞ്ഞ 'തിരുനിഴലുകള്‍' ഉള്‍ക്കൊള്ളുന്ന ഫോട്ടോ.


വ്യാജകേശമെന്നു ഇനിയും സമ്മതിക്കാത്തവര്‍ക്ക് കിത്താബുകകള്‍ ഇനിയും പരതാം. പുതിയ നബ്ബാനിമാരെ തെളിവ് നിരത്താം. സ്വന്തം കണ്ണുകളെ പോലും വിശ്വാസത്തിലെടുക്കാതെ സ്വയം അന്ധത വരിച്ചവര്‍ക്ക് മുടിപ്പള്ളിയുടെ ടോക്കണ്‍ വില്പന തുടരുകയുമാവാം. പക്ഷെ, ഒടുവില്‍ നിങ്ങളില്‍ ചിലര്‍ പറഞ്ഞ പോലെ നിങ്ങളുടെ വിശ്വാസവുമായി നിങ്ങള്‍ക്ക് ജീവിക്കാമെന്നല്ലാതെ, വ്യാജകേശത്തെ തിരുകേശമെന്നു പേര് വിളിക്കാന്‍ ഒരുക്കമില്ലാത്ത ഒരുപിടിയാളുകള്‍ ഇവിടെയുണ്ട്. അവര്‍ക്ക് യുക്തിവാദിയെന്നും മുനാഫിഖെന്നും മുര്‍ത്തദ്ധെന്നും പേര് ചാര്ത്തിക്കളയരുത്. ആ വിളി കേട്ട് മൌനിയായിരിക്കാന്‍ കഴിയാത്തവരാണധികവുമെന്നതും മറക്കരുത്; പ്ലീസ്.
You might also like:

തിരുമുടിയാട്ടം: രണ്ടാം ഖണ്ഡം

മുനാഫിഖ്, അബൂജഹല്‍, മുര്‍ത്തദ്ദ്, സ്റ്റുപ്പിഡ്.... തെറ്റിദ്ധരിക്കല്ലേ.. ഇതൊന്നും സാധാരണ തെറിയല്ല. 'തിരുതെറി'കളാണ്. മര്‍ക്കസിനെയും കാന്തപുരത്തിനെയും സ്നേഹിക്കുന്ന അനുയായി വൃന്ദത്തിന്റെ വിരലുകളിലൂടെ എന്‍റെ കമന്റ് ബോക്സിലേക്ക് ഒഴുകിയെത്തിയ മൊഴിമുത്തുകളാണ്. അതുകൊണ്ടുതന്നെ ഒന്നും നഷ്ടപ്പെടുത്താതെ ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുമുണ്ട്. തെറിക്കു പുറമേ ശാപ പ്രാര്‍ത്ഥനകളും ഭീഷണികളും കൂടി വരാന്‍ തുടങ്ങിയതോടെ കമന്റു ബോക്സില്‍ 'അനാഥ' കമന്റുകള്‍ തല്‍ക്കാലം മരവിപ്പിക്കേണ്ടിയും വന്നു. ഏതായാലും ഒ. അബ്ദുല്ലയോടു പറഞ്ഞ പോലെ കൈവെട്ടുമെന്നോ തട്ടിക്കളയുമെന്നോ പറഞ്ഞിട്ടില്ല, ഭാഗ്യം. എന്നാലും ഞാന്‍ പേടിക്കണം. കാരണം, എന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കുമത്രേ! യു എ ഇ പോലീസ് എന്നെ നോട്ടമിട്ടിട്ടുണ്ടത്രേ!!

ഇത്രയും തിരുതെറികളും ഭീഷണികളും വാങ്ങിച്ചു കൂട്ടാന്‍ മാത്രം ഞാന്‍ ചെയ്ത അപരാധമെന്തെന്നോ? പ്രവാചകന്റേത് എന്ന് പ്രചരിപ്പിച്ചു മര്‍ക്കസില്‍ സൂക്ഷിച്ച, നാല്പതു കോടിയുടെ പള്ളിയുണ്ടാക്കി 'ആദരിക്കാന്‍' പോകുന്ന വ്യാജകേശത്തിന്റെ ഫോട്ടോ ഞാന്‍ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചുകളഞ്ഞുവത്രേ! എങ്ങനെയുണ്ട്? പൊതുജനങ്ങള്‍ക്കു മുമ്പില്‍ 'ഒറിജിനല്‍' വ്യാജകേശം തന്നെ ഇവര്‍ക്ക് പ്രദര്‍ശിപ്പിക്കാം. അത് മുക്കിയ വെള്ളം കൊടുത്തു പാവങ്ങളെ പറ്റിക്കാം. തിരുമുടിപ്പള്ളി നിര്‍മ്മിക്കാന്‍ ആളുകളില്‍ നിന്നും ഓഹരി പിരിക്കാം. 'ഒരു' മുടിയിഴ കൊണ്ട് ഇത്രയും നിങ്ങള്‍ക്കാവാമെങ്കില്‍ ഈ മുടിയിഴയുടെ ഒറിജിനല്‍ മുടിക്കെട്ടിന്റെ ഫോട്ടോ ഞാന്‍ കാശു മുടക്കി നടത്തുന്ന എന്‍റെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നത് എന്ത് ന്യായത്തിന്റെ പേരിലാണ് കൂട്ടരെ? ഇനി ശൈഖ് ഖസ്രജിയുടെ അനുവാദമില്ലാതെ പ്രദര്‍ശിപ്പിച്ചു എന്നതാണ് കുറ്റമെങ്കില്‍ ഈ ഫോട്ടോകള്‍ എടുത്ത് എനിക്ക് അയച്ചു തന്ന കാന്തപുരത്തിന്റെ സ്വന്തം അനുയായിയല്ലേ ആദ്യത്തെ കുറ്റക്കാരന്‍? ഇക്കഴിഞ്ഞ റമദാന്‍ ഇരുപത്തി മൂന്നിന് അവിടെ നടന്ന ചടങ്ങിന്റെ ഫോട്ടോയില്‍ നമ്മുടെ സ്വന്തം ഉസ്താദും ഉണ്ടെന്നത് മറക്കരുത്.








ശ്രദ്ധേയനെതിരെ വാളെടുത്ത് ഉറഞ്ഞുതുള്ളാന്‍ മാത്രം ഈ ഫോട്ടോയില്‍ എന്തിരിക്കുന്നു എന്നന്വേഷിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത്. ശൈഖ് ഖസ്രജിയുടെ കൈയ്യില്‍ ഇത്രയും മുടികളുള്ള കാര്യം ഇവര്‍ തന്ത്രപൂര്‍വ്വം മറച്ചു പിടിച്ചിരിക്കുകയായിരുന്നു. മാത്രമല്ല, ഖസ്രജിയുടെ സ്വപ്നത്തില്‍ പ്രവാചകന്‍ പ്രത്യക്ഷപ്പെട്ട് 'തിരു കേശം കാന്തപുരത്തിന് കൈമാറുവിന്‍' എന്ന് കല്പിച്ചുവെന്ന് അണികളെ വിശ്വസിപ്പിക്കണമെങ്കില്‍ ഇത് അപൂര്‍വമായ ഒരു കേശമായിരുന്നുവെന്ന ധാരണ പരത്തേണ്ടതും ഇവരുടെ ആവശ്യമായിരുന്നു. ആയിരക്കണക്കിന് 'പ്രവാചക'മുടികള്‍ ഒരാളുടെ പക്കല്‍ ഉണ്ടെന്നു മാലോകര്‍ അറിഞ്ഞാല്‍ പിന്നെ അതിന്റെ ആധികാരികത തകരുമെന്ന് ഇവര്‍ക്ക് നന്നായറിയാം. അത് വ്യക്തമാക്കുന്നതായിരുന്നു, ശൈഖിന്റെ കൈയ്യില്‍ ധാരാളം കേശമുണ്ടല്ലോ എന്ന എന്‍റെ ചോദ്യത്തിന് ഫോണിലൂടെ മര്‍ക്കസില്‍ നിന്നും എനിക്ക് കിട്ടിയ മറുപടി. 'നിങ്ങള്‍ ബഹാവുദ്ദീന്‍ പറയുന്നത് കേട്ടിട്ട് ചോദിക്കുന്നതാണോ? അത്രയൊന്നും മുടി ശൈഖിന്റെ കൈയ്യിലില്ല' എന്ന മറുപടിക്ക് എന്‍റെ കൈയ്യിലുള്ള ചിത്രങ്ങള്‍ മറുപടി കൊടുക്കുന്നുവെന്നത് ഇവരെ പ്രകോപിതരാക്കാതിരിക്കുന്നതെങ്ങനെ! ഔദ്യോകിക സമസ്തയുടെ സ്ഥാപനമായ ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തിയ പ്രസ്താവനയുടെ മര്മവും ഈ മുടിയുടെ ആധിക്യമായിരുന്നു.




മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്. അഥവാ സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്. ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും.




നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നുവെന്നു യു എ ഇയില്‍ ജോലി ചെയ്യുന്ന സമസ്തയുടെ മറ്റൊരു യുവപണ്ഡിതന്‍ കൂടി വെളിപ്പെടുത്തുന്നു. ഖസ്രജിയുടെ കൈയ്യില്‍ പ്രവാചകകേശമുണ്ട് എന്ന് അമ്പലക്കടവ് ഫൈസിയെ പോലെ ആദ്യം വിശ്വസിച്ച ഇദ്ദേഹം 2009 റമദാന്‍ ഇരുപത്തിമൂന്നിന് ഖസ്രജിയുടെ വീട്ടില്‍ നടന്ന പ്രദര്‍ശന ചടങ്ങില്‍ പങ്കെടുത്തു. മാത്രമല്ല ഖസ്രജി മുമ്പ് കേരളത്തിലെ സമസ്തയുടെ സ്ഥാപനത്തില്‍ വന്ന കാര്യം പറഞ്ഞു പരിചയപ്പെടുകയും പരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്തു. പക്ഷെ, മുടികണ്ടതോടെ അദ്ദേഹത്തിനും സംശയങ്ങള്‍ ഉടലെടുത്തു. ആയിരക്കണക്കിനുള്ള നീണ്ട മുടികളുടെ സാന്നിദ്ധ്യം തന്നെയായിരുന്നു കാരണം. മാത്രമല്ല, ഒരു മുടി ചോദിച്ചു കെഞ്ചിയ അദ്ദേഹത്തിനു മുടി കൊടുക്കാന്‍ കൂട്ടാക്കാത്ത ഖസ്രജി തന്റെ വേണ്ടപ്പെട്ട ആളുകള്‍ക്ക് യാതൊരു കൂസലുമില്ലാതെ മുടി വിതരണം ചെയ്തതും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. മുടി കൈമാറാന്‍ പ്രവാചകന്റെ ഉത്തരവ് ലഭിച്ചോയെന്ന് ഖസ്രജിയോടു അദ്ദേഹം ചോദിച്ചു കാണില്ല. കാരണം ഇങ്ങനെയൊരു നിബന്ധന കേള്‍ക്കാന്‍ തുടങ്ങിയത് ഈ വര്‍ഷമാണല്ലോ! ഏതായാലും തന്റെ മനസ്സിലുള്ള സംശയം ഇദ്ദേഹം അന്തരിച്ച മംഗലാപുരം ഖാസിയുടെ മരുമകന്‍ മുഹമ്മദ്‌ അബ്ദുല്‍ ഖാദര്‍ മൌലവിയുമായി പങ്കുവെച്ചു. വര്‍ഷങ്ങളായി യു എ ഇയില്‍ ഉള്ള ഇദേഹത്തിനു ഖസ്രജിയുടെ ഒരു സഹോദരുനുമായി അടുത്ത ബന്ധമാണുള്ളത്. അബ്ദുല്‍ ഖാദര്‍ മൌലവിക്ക് ഖസ്രജിയുടെ സഹോദരന്‍ നല്‍കിയ വിശദീകരം കേട്ടാല്‍ വ്യാജമുടിയുടെ 'ഒറിജിനാലിറ്റി' വ്യക്തമാകും. "എന്റെ ജേഷ്ഠനെ ആരോ പറഞ്ഞു പറ്റിച്ചു കുറെ കാശു വാങ്ങിച്ചു കുറെ മുടിക്കെട്ടും കൊടുത്തു. ഇതെല്ലാം റസൂലുല്ലാന്റെ മുടിക്കെട്ടാണെന്നു വിശ്വസിപ്പിചിരിക്കുകയാ... പക്ഷെ, സ്വന്തം കുടുംബക്കാരില്‍ തന്നെ എല്ലാരും അതൊന്നും വിശ്വസിച്ചിട്ടില്ല." എങ്ങിനെയുണ്ട്!!







പ്രവാചകന്റെ മുടിയെന്നു വിശ്വസിച്ചു അത് കാണാന്‍ പോയ ഒരു സുന്നീ പണ്ഡിതന്റെ മനസ്സില്‍ സംശയത്തിന്റെ വിത്ത് പാകാന്‍ ഈ മുടിക്കെട്ടു കാരണമായെങ്കില്‍ അത് ചെറിയ കാര്യമല്ല. ഇദ്ദേഹത്തെ പോലെ ഖസ്രജിയുടെ കൈയ്യിലെ മുടി കാണാതെ കേട്ടറിവ് വെച്ച് ഒറിജിനലാണെന്ന് വിശ്വസിച്ച അമ്പലക്കടവ് ഫൈസി പണ്ട് നടത്തിയ പ്രസംഗ ക്ലിപ്പാണ് ഇപ്പോള്‍ വ്യാജമുടിക്കാരുടെ പ്രചാരണായുധം. എങ്ങിനെയെങ്കിലും ആളുകളെ കൊണ്ട് കേശപൂജാ കേന്ദ്രത്തിന്റെ ടോക്കന്‍ വാങ്ങിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരുകൂട്ടരുടെ കണ്ണു തുറപ്പിക്കാന്‍ ഈ മുടിക്കെട്ടിന്റെ ചിത്രങ്ങള്‍ പര്യാപ്തമാവില്ലെന്നറിയാം. എന്നാലും ചിന്താശേഷി ആരുടെ കാല്‍ചുവട്ടിലും അടിയറ വെച്ചിട്ടില്ലാത്ത വലിയൊരു ജനവിഭാഗം ഇവിടെയുണ്ടല്ലോ. അവരുടെ അധ്വാനഫലം ഒരു വ്യാജകേശത്തിന് കൊട്ടാരമൊരുക്കാന്‍ ഓഹരി വെക്കപ്പെടാതിരിക്കാനെങ്കിലും ഈ ചിത്രങ്ങള്‍ ഉപകാരപ്പെടാതിരിക്കില്ല.




യു എ ഇ-യിലെ സുന്നീ പണ്ഡിതന്‍ രണ്ടായിരത്തി ഒമ്പത് സെപ്തംബര്‍ പന്ത്രണ്ടിന് വിശുദ്ധ റമദാന്‍ ഇരുപത്തിമൂന്നാം രാവില്‍ അബു ദാബിയിലെ അല്‍ ബത്ത്തീനില്‍ വച്ച് നടന്ന കേശ പ്രദര്‍ശന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മൊബൈലില്‍ പകര്‍ത്തിയ രണ്ടു ചിത്രങ്ങള്‍.
You might also like: