Saturday, December 31, 2011

ആത്മീയഗുരു അത്തിക്കാട്ടുണ്ട്

original text at
http://www.varthamanam.com/index.php/45-news/news1editorial/4194-2011-12-14-18-09-47

http://www.varthamanam.com//
ആത്മീയഗുരു അത്തിക്കാട്ടുണ്ട്
www.varthamanam.com

ടി റിയാസ് മോന്‍

നിലമ്പൂരിനടുത്ത ചാലിയാര്‍ പഞ്ചായത്തിലെ അത്തിക്കാട്ട് വന്‍തോതില്‍ ഭൂമി വാങ്ങി അവിടെ ഒന്നിച്ച് വീട് വെച്ച് ഒരു സംഘം താമസിക്കുന്നുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് എ പി അബ്ദുല്‍ഖാദര്‍ മൗലവി പക്ഷത്ത് നില്ക്കുകയും, പിന്നീട് തങ്ങളുടെ പിഴച്ച വാദങ്ങള്‍ പൂര്‍ണ്ണമായും അവിടെ നടപ്പാക്കാനാകാത്തതില്‍ നിരാശ പൂണ്ട് സംഘടന വിടുകയും ചെയ്ത സുബൈര്‍ മങ്കടയാണ് ആ സംഘത്തിന്റെ നേതാവ്.

ലോകത്തെ ഏറ്റവും ദരിദ്രമായ രാഷട്രങ്ങളില്‍ ഒന്നാണ് യെമന്‍. അറബ്‌ലോകത്തെ പരമദരിദ്രമായ രാജ്യം. എന്നാല്‍ യെമനുമായി സുബൈര്‍ മങ്കടക്ക് വല്ലാത്ത അടുപ്പമാണ് ഉള്ളത്. യെമനില്‍ ആഭ്യന്തരയുദ്ധങ്ങളും, മുല്ലപ്പൂ വിപ്ലവവും ആരംഭിക്കുന്നതിന് മുമ്പ് സൂബൈര്‍ പക്ഷത്തെ പലരും യെമനിലേക്ക് യാത്രകള്‍ നടത്തിയിരുന്നു. ഇസ്‌ലാമികമായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ കേന്ദ്രം യെമന്‍ ആണെന്ന് അവര്‍ വാദിച്ചു. കേരളത്തില്‍ നിന്ന് കുറച്ചാളുകള്‍ യെമനിലേക്ക് ഹിജ്‌റ പോകുകയും ചെയ്തു. യെമനില്‍ നിന്ന് സമാനചിന്താഗതിക്കാരുടെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. മാറിയ സാഹചര്യത്തില്‍ യെമന്‍ ബന്ധങ്ങള്‍ അറ്റുകിടക്കുകയാണത്രേ. യെമനില്‍ കുടുങ്ങിക്കിടക്കുന്ന കുറച്ച് മലയാളികള്‍ ഇപ്പോഴുമുണ്ട്. വേണ്ടത്ര യാഥാസ്ഥിതികമാകാത്തതിനാല്‍ യെമന്‍ടീം ഇവരെ അവഗണിച്ചതാണെന്നും ശ്രുതിയുണ്ട്.

യെമനിലാണ് ഇസ്‌ലാമികമായി ജീവിക്കാന്‍ ഏറ്റവും അനുയോജ്യമെന്നാണ് ഈ വിഭാഗം വാദിക്കുന്നത്. യെമനില്‍ ഈ വിഭാഗത്തിന് സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ചില സഹായങ്ങള്‍ ലഭിക്കുകയും, സര്‍ക്കാര്‍ ഈ വിഭാഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യെമനിലെ പരിണാമം ബാധിച്ച ചില സലഫീഗ്രൂപ്പുകളുമായും ഈ വിഭാഗത്തിന് ബന്ധമുണ്ട്. (യെമനില്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ കൂടി പിന്തുണയോടെ നടത്തിയ ജനകീയ പോരാട്ടങ്ങളെ ഒരു വിഭാഗം സലഫികള്‍ വിമര്‍ശിച്ചതിന്റെയും, അബ്ദുള്ള സാലിഹ് എന്ന യെമന്‍ രാഷ്ട്രനായകന് പിന്തുണ നല്കാന്‍ ഒരു വിഭാഗം സലഫികള്‍ തയ്യാറായതിന്റെയും പശ്ചാത്തലത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.) യെമനിനോടുള്ള സ്‌നേഹം വളര്‍ന്ന് കേരളത്തില്‍ ചിലര്‍ യെമനീ വസ്ത്രധാരണം സ്വീകരിക്കുക പോലുമുണ്ടായി. യെമനിലെ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ കേരളത്തില്‍ ഇന്റര്‍നെറ്റിലുടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു.

ആഗോള സലഫിസം എന്നും സലഫി മന്‍ഹജ് എന്നും തെറ്റിധരിപ്പിച്ചാണ് വികലവാദങ്ങള്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ അവതരിപ്പിക്കാന്‍ സുബൈര്‍ മങ്കട ശ്രമിച്ചത്. മുജാഹിദ് പ്രസ്ഥാനം പിളരുന്നതിന് മുമ്പായിരുന്നു അത്. ശക്തമായ പ്രതിരോധത്തെ തുടര്‍ന്ന് ആ നീക്കങ്ങള്‍ കേരളത്തില്‍ ജനപിന്തുണ നേടിയില്ല. ആഗോള സലഫിസം എന്ന പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട വികലവാദങ്ങള്‍ക്ക് അറബ്‌ലോകത്തു പോലും പിന്തുണ ലഭിക്കാതെ പോകുകയാണ്. സലഫിസത്തിന്റെ പേരില്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കെതിരെ സഊദി സലഫി പണ്ഡിതന്മാരില്‍ നിന്നു പോലും രൂക്ഷമായ എതിര്‍പ്പുകളാണ് നേരിടുന്നത്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ ഭിന്നിപ്പിന് വഴിമരുന്നിട്ട നാളുകളില്‍ സുബൈര്‍ മങ്കടയും, ടീമും ജിന്ന്-പിശാച്-സിഹ്‌റ് വിഷയത്തില്‍ ഗവേഷണവും ആരംഭിച്ചിരുന്നു. 2002ല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട പുസ്തകവും ഇവര്‍ പ്രസിദ്ധീകരിച്ചു. സുബൈര്‍ സംഘടന വിട്ടു പോയി. എന്നാല്‍ സുബൈര്‍ ഉയര്‍ത്തിയ അതേ ആശയങ്ങളാണ് പിന്നീട് സകരിയ്യ സ്വലാഹിയും സംഘവും സംഘടനക്ക് അകത്ത് ഉയര്‍ത്തിയത്. അപ്പോള്‍ സകരിയ്യയില്‍ നിന്ന് സുബൈറിലേക്കുള്ള ലിങ്കുകളും, ധാരണകളും കൂടുതല്‍ വ്യക്തമാകുകയാണ്. സംഘടന അനിവാര്യമോ അല്ലയോ എന്ന കാര്യത്തില്‍ മാത്രമാണ് സുബൈറുമായി അഭിപ്രായ വ്യത്യാസം ഉള്ളതെന്ന സകരിയ്യ പക്ഷത്തെ പണ്ഡിതന്റെ വെളിപ്പെടുത്തല്‍ ഇതോട് കൂട്ടി വായിക്കണം. സുബൈര്‍ മങ്കടയുമായി ബന്ധം സ്ഥാപിക്കാന്‍ ഇടക്കാലത്ത് സകരിയ്യ ശ്രമിച്ചിരുന്നുവെങ്കിലും നടന്നിട്ടില്ല. എങ്കിലും ആശയപരമായി ഇവര്‍ ഒന്നാണ്. സംഘടനയെ അംഗീകരിക്കുന്നു എന്നതാണ് സകരിയ്യയില്‍ സുബൈര്‍ കണ്ട ഏക കുറ്റം. മുജാഹിദ് പ്രസ്ഥാനത്തിലെ നവയാഥാസ്ഥിതിക ചേരിയുടെ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി എടവണ്ണയില്‍ അവരുടെ സംസ്ഥാനകൗണ്‍സിലിനെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ അപഹാസ്യത കൂടി ഇവിടെ തിരിച്ചറിയണം. വാദങ്ങള്‍ പോയി പോയി എന്നാണ് ടി പി പറയുന്നത്. വാദങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളൂ എന്നാണ് മനസ്സിലാക്കേണ്ടത്. സുബൈര്‍ മങ്കട 2002ല്‍ പറഞ്ഞത് തുടര്‍ന്ന് സകരിയ്യ സ്വലാഹി ഏറ്റു പിടിച്ചു എന്നത് മാത്രമാണ് സംഭവിച്ചത്. അത്തിക്കാട്ട് സുബൈര്‍ ഒരു ലോകം പണിതിട്ടുണ്ട്. സക്കാത്തിന്റെ പ്രാധാന്യം കുറച്ച് കാണുന്ന, കുടുംബബന്ധങ്ങള്‍ക്കും, സാമൂഹ്യ ബന്ധങ്ങള്‍ക്കും വലിയ വില കല്പിക്കാത്ത, അയല്‍പക്കങ്ങള്‍തമ്മില്‍ കാര്യമായ അടുപ്പമില്ലാത്ത, മനുഷ്യബന്ധത്തിന്റെ എല്ലാ ഇഴയടുപ്പങ്ങളും നിരാകരിക്കുന്ന ഒരു സമൂഹത്തെ അവിടെ വളര്‍ത്തിയെടുക്കുന്നുണ്ട്. നവോഥാനപ്രസ്ഥാനത്തിന്റെ സകലമൂല്യങ്ങളെയും നിരാകരിക്കുകയും, പുഛിക്കുകയും ചെയ്യുന്ന അറുപിന്തിരിപ്പന്‍ സംഘം. അതൊരൂ ടെസ്റ്റ് ഡോസാണ്. അത്തിക്കാട് മോഡല്‍ പരീക്ഷണം എ പി വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ വിജയിപ്പിക്കാനുള്ള ഏജന്റുമാരാണ് ഇപ്പോള്‍ ജിന്ന് വിഭാഗമായി എ പി പക്ഷത്ത് വളരുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും, പാലിയേറ്റിവ് കെയറും, മരുന്നു വിതരണവും ആവശ്യമില്ലെന്നും, ഫാമിലി സെല്‍ അച്ചടക്ക ലംഘനമാണെന്നും പറഞ്ഞവര്‍ നിലമ്പൂരില്‍ അത് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ആരെങ്കിലും രോഗിയായി കിടന്നാല്‍ ഇത്തിരി കരിഞ്ചീരകം നല്കുന്നതിനപ്പുറം യാതൊരു കാരുണ്യവും, ചികിത്സയും ആവശ്യമില്ലെന്ന് വരെ വാദിച്ചേക്കാവുന്ന കാടന്‍ സമൂഹമായിരിക്കും അത്.

സുബൈറിന്റെ ആശയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ എ പി പക്ഷത്ത് ആഭ്യന്തരകലാപങ്ങളുടെ ദിശനിര്‍ണ്ണയിക്കുന്നതെന്ന് സംശയിക്കാവുന്നതാണ്.

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനിയുടെയും, മുഹമ്മദ് അബ്ദുവിന്റെയും പരിഷ്‌കരണ യജ്ഞങ്ങളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ്. ഈജിപ്തിലെ പരിഷ്‌കരണ സംരഭങ്ങളും, അത് ഉയര്‍ത്തിയ ചിന്തകളും കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഫ്രാഞ്ചൈസി ആയല്ല പ്രവര്‍ത്തിക്കുന്നത്. സ്വന്തമായ നിലപാടുകളാണ് അതിനുള്ളത്. ഖുര്‍ആനും, പ്രവാചകാധ്യാപനങ്ങളും മാത്രമാണ് അതിന് പ്രമാണം. എന്നാല്‍ പഴയ ലാടവൈദ്യന്‍മാരെ പോലെ ചിലര്‍ ഇപ്പോള്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. കരിഞ്ചീരകഓയില്‍ കച്ചവടക്കാരാണവര്‍. കരിഞ്ചീരകഓയില്‍ ഏജന്‍സി പോലെ ഒന്നാണ് മുജാഹിദ് പ്രസ്ഥാനം എന്നും, യെമനീ ബദുക്കളുടെ കേരള ഏജന്‍സിയാണ് കെ എന്‍ എമ്മെന്നും വിചാരിച്ചുപോരുന്ന മുഴുവന്‍ ആളുകളെയും പുറന്തള്ളാനാവുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

സലഫി മന്‍ഹജിന്റെ പേരില്‍ ആരുമായാണ് അവിശുദ്ധകൂട്ടുകെട്ട് എന്നും, യെമനില്‍ നിന്ന് അത്തിക്കാട് വഴി കോഴിക്കോട് മുജാഹിദ് സെന്ററിലെത്തുന്ന കറുത്ത കരങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ ആരാണെന്നും പറയേണ്ട ബാധ്യത സുബൈര്‍ മങ്കടക്ക് മാത്രമല്ല ഉള്ളത്, വര്‍ഷങ്ങളോളം സുബൈറിനെ കൊണ്ട് നടന്ന് ഐ എസ് എം പക്ഷത്തിനെതിരെ കരുക്കള്‍ നീക്കിയ എ പി അബ്ദുല്‍ഖാദര്‍ മൗലവിക്കുമുണ്ട്.

തുണീഷ്യയില്‍ ആരംഭിച്ച് സിറിയയില്‍ എത്തി നില്ക്കുന്ന മുല്ലപ്പൂ വിപ്ലവത്തോട് സമ്മിശ്രമായ പ്രതികരണം ആണ് അറബ് ലോകത്ത് ഉണ്ടായിട്ടുള്ളത്. ഈജിപ്തിലെയും, യെമനിലെയും, ലിബിയയിലെയും ജനാധിപത്യത്തിന്റെ തിരിച്ചുവരവില്‍ അറബികള്‍ ആനന്ദിക്കുന്നു. ഹുസ്‌നി മുബാറക് അധികാരഭ്രഷ്ടനായതിന് ശേഷമുള്ള ഈജിപ്തിന്റെ പരിണാമത്തില്‍ അറബ് ലോകം ആഹ്ലാദിക്കുകയാണ്. സിറിയയില്‍ അറബ് ലീഗ് നിലപാട് വിപ്ലവത്തിന് അനുകൂലമാണ്. ഖത്തര്‍ സിറിയയിലെ ബഷാറുല്‍ അസദിനെതിരെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. സിറിയയിലെ ജനകീയ വിപ്ലവത്തിന്റെ വിജയത്തിനായി അറബ്‌നാടുകളിലെ ജുമുഅ ഖുതുബകളില്‍ വരെ പ്രാര്‍ഥനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ മുല്ലപ്പൂ വിപ്ലവത്തിനെതിരെ എ പി മുജാഹിദുകള്‍ സ്വീകരിച്ച നിലപാടിന്റെ കൂടി പ്രേരണകള്‍ യെമനീബാന്ധവത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്നതിന് അവര്‍ തന്നെയാണ് ഉത്തരം പറയേണ്ടത്.

നവോത്ഥാന പ്രസ്ഥാനം: അജന്‍ഡകളും ഹൈജാക്കുകളും

നവോത്ഥാന പ്രസ്ഥാനം: അജന്‍ഡകളും ഹൈജാക്കുകളും
http://www.facebook.com/l.php?u=http%3A%2F%2Fvarthamanam.com%2Findex.php%2Fsundayspecial%2F3980-2011-12-10-17-09-08&h=8AQGLlhqRAQEEhwJY2lnfhEsWr21-txyILX6txfh71VJzgQ

ടി റിയാസ് മോന്‍

ഒരു സാമൂഹ്യപ്രസ്ഥാനം ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സമൂഹത്തിലാണ് എന്ന തിരിച്ചറിവ് നഷ്ടപ്പെടുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ പ്രസക്തി നഷ്ടമാകുന്നു. അത് നാശത്തിലേക്കും തകര്‍ച്ചയിലേക്കും ചെന്നെത്തുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് അന്ധവിശ്വാസപ്രചാരണത്തില്‍ മുഴുകിയിരിക്കുന്ന എ പി അബ്ദുല്‍ഖാദിര്‍ മൗലവി നേതൃത്വംനല്കുന്ന വിഭാഗത്തില്‍ ഈയടുത്ത കാലത്തായി ഉണ്ടായിരിക്കുന്ന ആഭ്യന്തരകലാപങ്ങള്‍ ലക്ഷ്യബോധം നഷ്ടമായ ആള്‍ക്കൂട്ടത്തിന്റെ അനിവാര്യ പതനമാണ് കാണിക്കുന്നത്.

എ പി വിഭാഗം മുജാഹിദുകളിലെ ജിന്ന്- സിഹ്‌റ് വിഭാഗം തലശ്ശേരിയില്‍ സംഘടനാ തെരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ച വാര്‍ത്ത ഒരു സൂചന മാത്രമാണ്. സംസ്ഥാന നേതൃത്വത്തിന് കോടതിയും കള്ളക്കേസുകളും ശീലമാകുമ്പോള്‍ അണികളിലേക്കും ആ രോഗം ബാധിക്കും എന്നത് മാത്രമാണ് തലശ്ശേരി കേസ് നല്കുന്ന സന്ദേശം. തമ്മിലടിക്കുന്നതും, ചേരി തിരിയുന്നതും, തെറിവിളിക്കുന്നതും മതസംഘടനകള്‍ക്കിടയില്‍ ഒരു ശീലമായി വളരുന്നത് അപകടകരമാണ്. അത് മറന്നു പോകുന്നതിന്റെ അനിവാര്യ ദുരന്തങ്ങളാണ് മതസംഘടനകള്‍ക്കിടയില്‍ സംഭവിക്കുന്നത്.

പ്രവാചകനില്‍ നിങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട് എന്ന് ഇസ്‌ലാം വ്യക്തമാക്കുന്നു. എന്നാല്‍ ഹദീസ് പണ്ഡിതന്‍മാരായി രംഗത്തെത്തിയ പലരോടും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് എതിരാളികളും സ്വന്തക്കാരും ഇന്ന് അഭ്യര്‍ഥിക്കുകയാണ്. മാന്യമായ ഭാഷയും പെരുമാറ്റവും ഗുണകാംക്ഷയും മതനേതൃത്വങ്ങള്‍ക്കും, പ്രഭാഷകര്‍ക്കും നഷ്ടമാകുമ്പോള്‍ തകരുന്നത് സമുദായത്തിന്റെ കെട്ടുറപ്പും ഇമേജുമാണ്. മാന്യമായ ഭാഷ ഉപയോഗിക്കുന്നവര്‍ സമുദായ സംഘടനകളുടെ വേദികളില്‍ നിന്ന് അപ്രത്യക്ഷമാകുകയും, അലറിവിളിച്ച് പ്രസംഗിക്കുന്നവര്‍ക്കും, തെറിപ്പാട്ടുകാര്‍ക്കും മാര്‍ക്കറ്റ് വര്‍ധിക്കുകയും ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് സൗഹാര്‍ദ്ദവും, സാംസ്‌കാരിക നിലവാരവും കൊതിക്കുന്ന വിദ്യാസമ്പന്നരായ യുവതലമുറയുടെ പിന്തുണയാണെന്ന് മാത്രം മതനേതൃത്വങ്ങളെ ഓര്‍മ്മിപ്പിക്കേണ്ടി വരികയാണ്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ എഴുന്നള്ളിക്കാന്‍ കെ കെ സകരിയ്യാ സ്വലാഹി പക്ഷം നടത്തുന്ന നീക്കങ്ങള്‍ കണ്ട് അവരുടെ പ്രസിഡന്റായ ടി പി അബ്ദുള്ളക്കോയ മദനി നമ്മള്‍ തിരിച്ചുപോക്ക് ആരംഭിച്ചിരിക്കുന്നോ എന്ന് അണികളോട് പ്രസംഗമധ്യേ ചോദിക്കുകയുണ്ടായി. തിരിച്ചുപോക്ക് ആരംഭിച്ച് ഒരു ദശാബ്ദം പിന്നിട്ടതിന് ശേഷമാണ് ഈ ചോദ്യം ഉയരുന്നത്. ബിലാലിന്റെയും, അമ്മാറിന്റെയും കഥ പറയുന്ന, പതിതരായ ഒരു ജനതക്ക് ആത്മാഭിമാനം നല്കിയ ആദര്‍ശത്തിന്റെ അനന്തരാവകാശികള്‍ പാവങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നും, സമുദായത്തിന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളില്‍ നിന്നും മുഖം തിരിച്ചുകൊണ്ട് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിച്ചു തുടങ്ങിയപ്പോള്‍ തന്നെ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു. ഇപ്പോള്‍ ആ നടത്തം ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. ഇനി മുന്നോട്ട് പോകേണമോ എന്ന ചോദ്യമാണ് ഉയരുന്നത്.

ബുദ്ധിപരമായി ജീര്‍ണത ബാധിച്ചു കഴിഞ്ഞ ഒരു വിഭാഗത്തിന്റെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ നിന്നാണ് അവരുടെ നേതാവ് ആത്മവിമര്‍ശനം നടത്തിയത്. ജീര്‍ണത ഏത് പ്രസ്ഥാനത്തെയും ബാധിക്കാം. അത് ഒരു പ്രസ്ഥാനത്തില്‍ നിന്ന് പകര്‍ച്ചവ്യാധിയായി മറ്റുള്ളവയിലേക്ക് പടരുകയും ചെയ്യും. ആയതിനാല്‍ ഏതെങ്കിലും പ്രസ്ഥാനത്തിന് എതിരെ ഉയരുന്ന ആരോപണങ്ങളെയും വിമര്‍ശങ്ങളെയും അത് സ്വന്തം പ്രസ്ഥാനത്തില്‍ എങ്ങനെ സ്വാധീനം ചെലുത്തും എന്ന് കൂടി ഇതര സംഘടനകള്‍ ആലോചിക്കേണ്ടതാണ്.

മതസംഘടനകളുടെ ജീര്‍ണതയുടെ സാമൂഹ്യപശ്ചാത്തലം എന്താണ്? മതസംഘടനകളില്‍ നിന്നും വന്‍തോതില്‍ അണികളുടെ കൊഴിഞ്ഞ് പോക്ക് നടക്കുന്ന ഇക്കാലത്ത് ആ ചോദ്യം ഏറെ പ്രസക്തമാണ്. മതസംഘടനകളില്‍ നിന്ന് മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഈ കൊഴിഞ്ഞ് പോക്ക് നടക്കുന്നുണ്ട്. വ്യക്തികള്‍ സാമൂഹ്യജീവിതം അവസാനിപ്പിക്കുന്നുവെന്നത് നേരാണ്. എന്നാല്‍ പുതിയ കാലത്ത് സാമൂഹ്യബോധം ഉള്ളവരെ പോലും ആകര്‍ഷിക്കാതിരിക്കാന്‍ മാത്രം സംഘടനകള്‍ സങ്കുചിതമാകുന്നുണ്ടോ എന്ന്, സ്ഥാപനവത്കരിക്കപ്പെടുന്നുണ്ടോ എന്ന്, ജനകീയജീവിതത്തിന്റെ തുടിപ്പുകളില്‍ നിന്ന് സ്വന്തം കൂടാരങ്ങളിലേക്ക് സംഘടനകള്‍ ചുരുങ്ങിപ്പോകുന്നുണ്ടോ എന്ന് ആത്മവിമര്‍ശനം നടത്താന്‍ സമയമായിട്ടുണ്ട്.

മതസംഘടനകളുടെ തകര്‍ച്ചയുടെ ആരംഭസൂചനകള്‍ വായിച്ചു തുടങ്ങേണ്ടത് പള്ളികളില്‍ നിന്നാണ്. പള്ളിക്കമ്മിറ്റികളില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്തൊക്കെയാണ്? പള്ളി നടത്തിപ്പും, ശമ്പളവും മാത്രം ചര്‍ച്ച ചെയ്ത് പിരിയുകയാണ് യോഗങ്ങള്‍. നാട്ടിലെ പ്രമാണിമാരുടെ മടിശ്ശീലകള്‍ കൊണ്ട് പള്ളിനടത്തിപ്പ് മുന്നോട്ട് പോകുമ്പോള്‍ പാവങ്ങളുടെ പ്രശ്‌നം അവഗണിക്കപ്പെടുകയാണ്. രാവിലെ പാടത്തേക്കിറങ്ങുന്ന മുസ്‌ലിം സ്ത്രീകളുടെ ജീവിതവും, തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന മുസ്‌ലിം യുവതികളുടെ ചിത്രവും സമുദായനേതാക്കളുടെ മനസ്സില്‍ നിന്നും ഇല്ലാതെയായി. അവര്‍ കാറിന് കൂളിംഗ് ഗ്ലാസ് ഒട്ടിച്ച് സ്ത്രീകളെ അന്യപുരുഷന്‍മാരുടെ നോട്ടത്തില്‍ നിന്നും രക്ഷിക്കേണ്ടതിനെ കുറിച്ച് തഖ്‌വയുടെ സെഷനില്‍ പ്രസംഗിച്ചു.

പള്ളികളും മഹല്ലുകളും പിടിച്ചെടുക്കുന്നതിന് തന്ത്രങ്ങള്‍ മെനയുന്നവര്‍ക്ക് അതേ മഹല്ലിലെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിനെ കുറിച്ച് ആശങ്കയേതുമുണ്ടായില്ല. കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ചും. വിവാഹവും ദാമ്പത്യവും ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള ആഹ്വാനങ്ങള്‍ ഒരു വേള സമ്പന്നരുടെ വിവാഹഖുത്ബകളിലേക്ക് മാത്രമായി ചുരുങ്ങി. പാവങ്ങള്‍ ഈ സമുദായത്തിന് പുറത്തെ അധകൃതരായി ഒതുക്കപ്പെട്ടു. അങ്ങനെ ആന പനിനീര്‍ തളിക്കുന്ന, ഇവന്റ് മാനേജ്‌മെന്റുകള്‍ സദ്യ നടത്തുന്ന റിസോര്‍ട്ട് വിവാഹങ്ങളില്‍ ആസ്ഥാനപണ്ഡിതന്മാര്‍ കാര്‍മികരായി. ഒടുവില്‍ നാലുമണി കല്യാണങ്ങളും, ഓലപ്പുരകളും നേതൃത്വം കാണാതെ പോയി. കടപ്പുറത്തെ വീട്ടില്‍ പോയി നികാഹ് നിര്‍വഹിച്ച് ആ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ആദര്‍ശത്തെ ജീവിതം കൊണ്ട് സത്യപ്പെടുത്തിയ സ്വാത്തികന്‍മാരായ പണ്ഡിതന്‍മാരുടെ ഓര്‍മ്മകള്‍ പോലും ഇല്ലാതായി.

യഥാര്‍ഥ പ്രശ്‌നങ്ങളുടെ വേരുകള്‍ അവിടെയാണുള്ളത്. പണം കാര്യങ്ങള്‍ തീരുമാനിച്ചു തുടങ്ങി. നേതാക്കന്‍മാര്‍ പണച്ചാക്കുകളോട് ആദരവ് പ്രകടിപ്പിച്ചു തുടങ്ങിയതും കാര്യങ്ങളുടെ ഗതിമാറ്റി. സമ്മേളനപ്പന്തലുകളില്‍ ദശലക്ഷങ്ങള്‍ ചെലവഴിച്ച് പെട്രോഡോളര്‍ ആര്‍ഭാടങ്ങള്‍ തീര്‍ത്തപ്പോള്‍ കണ്ണഞ്ചിപ്പോയി, അതിശയംകൂറിപ്പോയി. ലക്ഷക്കണക്കിന് രൂപയുടെ വാള്‍പോസ്റ്ററുകള്‍ ഓരോ സംഘടനയും കോഴിക്കോട്ടങ്ങാടിയില്‍ മാത്രം ഒട്ടിക്കുന്നുണ്ട്. 400 പേര്‍ പങ്കെടുക്കുന്ന പരിപാടിക്കും നാലായിരം പോസ്റ്റര്‍ അടിക്കുന്നത് ശീലമായി പോയി. അങ്ങനെ എതിര്‍സംഘടനയെ പണത്തിന്റെ പളപളപ്പ് കാട്ടി പരാജയപ്പെടുത്തുന്നിടത്തേക്ക് കാര്യങ്ങള്‍ ഗതിമാറി.

അപ്പോള്‍ ഒരിക്കല്‍ പോലും കോഴിക്കോടിന്റെ പടിഞ്ഞാറെ ഭാഗത്ത് കുറെ പാവങ്ങള്‍ ഉണ്ടെന്ന് ആരും പറഞ്ഞു തന്നില്ല. അവരുടെ പ്രതിനിധികള്‍ ഒന്നും മതനേതൃത്വത്തിന്റെ ആഢ്യസഭയില്‍ കൗണ്‍സിലര്‍മാരായി വന്നില്ല.

പാവങ്ങള്‍ ബഹിഷ്‌കൃതരാകുകയും, സാമൂഹ്യബോധമുള്ളവര്‍ ഇറങ്ങിപ്പോകുകയോ, ഒതുക്കപ്പെടുകയോ ചെയ്തപ്പോള്‍ അവിടെ പകരം കയറിയിരുന്നത് ജനജീവിതവുമായി ബന്ധമില്ലാത്ത ഉപരിവര്‍ഗ്ഗമായിരുന്നു. അവര്‍ എപ്പോഴും ആലോചിക്കുക അന്യഗ്രഹജീവികളെ കുറിച്ചും, അദ്ഭുതജീവികളെ കുറിച്ചുമാണ്. അമേരിക്കന്‍ ഹോളിവുഡ് സിനിമകളുടെ തിരക്കഥയുമായി ഇതിന് വല്ലാത്ത സാമ്യമുണ്ട്. ഹോളിവുഡ് സിനിമകളില്‍ എപ്പോഴും അമാനുഷരും അന്യഗ്രഹജീവികളും വല്ലാതെ നിറഞ്ഞിരിക്കും. ശാസ്ത്രവും സാമൂഹ്യപഠനങ്ങളും ഇത്രയേറെ മുന്നോട്ട് പോയിട്ടും ഹോളിവുഡ് സിനിമകളില്‍ എന്തു കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പ്രമേയമാകുന്നത് എന്ന് ചിന്തിക്കണം. അത്തരം സിനിമകള്‍ ഹിറ്റാകുന്നതിന്റെ അതേ മനശ്ശാസ്ത്രം തന്നെയാണ് കേരളത്തില്‍ ഒരു കൂട്ടം പണ്ഡിതവേഷധാരികള്‍ ജിന്നിനെ കുറിച്ചും, സിഹ്‌റിനെ കുറിച്ചും പറഞ്ഞ് ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുമ്പോളും ഉണ്ടാകുന്നത്. ഒരു ഹോളിവുഡ് സിനിമയുടെ അതേ ആസ്വാദനനിലവാരം ജിന്ന് സ്‌പെഷ്യലിസ്റ്റിന്റെ പ്രഭാഷണ സിഡികള്‍ക്കും ലഭിക്കുന്നു.

1990 കളോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമായ ഒരു പദമാണ് നവയാഥാസ്ഥിതികത അഥവാ നിയോകണ്‍സര്‍വേറ്റിവിസം. നീതിരഹിതമായ കമ്പോളത്തോടുള്ള നിലപാടുകളും, കത്തോലിക്കാസഭയിലെ ആഭ്യന്തരശൈഥില്യങ്ങളുമെല്ലാം ചര്‍ച്ചയാകുന്ന ഒരു പ്രയോഗമാണ് നവയാഥാസ്ഥിതികത. ആധുനികതക്ക് ശേഷം അന്ധവിശ്വാസം വളര്‍ത്തുന്നവരെയും ഈ പദം കൊണ്ട് വിശേഷിപ്പിക്കാറുണ്ട്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഒരു വിഭാഗത്തെ നിയോകണ്‍സര്‍വേറ്റിവുകള്‍ അഥവാ നവയാഥാസ്ഥിതികര്‍ എന്ന് വിശേഷിപ്പിക്കുന്നതിന്റെ വിശാലമായ അര്‍ഥബന്ധങ്ങള്‍ കൂടി അന്വേഷിക്കുന്നത് കൗതുകമായിരിക്കും. പിശാചുമായും അദൃശ്യജീവികളുമായും ബന്ധപ്പെട്ട ചര്‍ച്ചകള്‍ കേരളത്തിലും ഇറക്കുമതിചെയ്തത് പ്രസ്ഥാനത്തെ വഴിതെറ്റിക്കാനുള്ള ബാഹ്യശക്തികളുടെ തീരുമാനഫലമായിരുന്നുവോ എന്ന് അപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

പ്രത്യയശാസ്ത്രരഹിതരായി സമ്പന്നതയില്‍ ജീവിക്കുന്നവര്‍ക്ക് മനുഷ്യന്റെ പ്രശ്‌നങ്ങളില്‍ താത്പര്യം ഇല്ലാതെയാകുകയും, അവര്‍ക്ക് ഭാവനകളില്‍ താത്പര്യം ഉണ്ടാകുകയും ചെയ്യുന്നു. അത്തരം ജനവിഭാഗത്തെ കൂടെ നിര്‍ത്താന്‍ സകാത്തിന്റെ പോരിശ പ്രസംഗിച്ചാല്‍ മതിയാകില്ല. അവര്‍ക്ക് ജിന്നും സിഹ്‌റും അദൃശ്യജീവികളുമായുള്ള സംസാരവും ഒക്കെ ഗവേഷണവിഷയങ്ങളാകും. ഹോളിവുഡ് സിനിമ കണ്ടിറങ്ങുന്ന നവപണ്ഡിതന് യാത്രക്കിടയില്‍ രണ്ടത്താണിയില്‍ നിന്ന് ഒരു ജിന്ന് ആകാശത്തേക്ക് പോകുന്നത് കാണുന്നത് സ്വാഭാവികമാണ്.

എന്നാല്‍ അനാഥരുടെയും അഗതികളുടെയും അവിവാഹിതകളുടെയും രോഗികളുടെയും വൃദ്ധരുടെയും പ്രശ്‌നങ്ങള്‍ക്ക് വില കല്പിച്ച ഒരു ഉത്തമസമൂഹത്തിന്റെ പിന്‍മുറക്ക് ഈ ചര്‍ച്ചകള്‍ അരോചകമാകണം. എന്നാല്‍ ആ ചര്‍ച്ചകളെ ആസ്വദിക്കുകയും യഥാര്‍ഥ ചര്‍ച്ചകളോട് മുഖം തിരിക്കുകയും ചെയ്തു എന്നതാണ് കേരളത്തിലെ ഒരു വിഭാഗം മുജാഹിദുകള്‍ക്കിടയില്‍ ഇപ്പോള്‍ ഉള്ള ആഭ്യന്തര ശൈഥില്യത്തിന്റെ പ്രധാന കാരണം. നവസമൂഹത്തിലേക്ക് അജന്‍ഡകള്‍ സെറ്റ് ചെയ്യാന്‍ പ്രാപ്തിയുള്ളവര്‍ നേതൃത്വത്തില്‍ ഇല്ലാതെയായതിന്റെ അനിവാര്യദുരന്തം കൂടിയാണത്.

എല്ലാവരും കണ്ണു തുറക്കേണ്ട സമയമാണിത്. പുതിയ കാലത്തോട് സംവദിക്കാനുള്ള മീഡിയകളും അജന്‍ഡകളും ഉണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ട ഘട്ടമാണിത്. അതിജീവനം കൊതിക്കുന്ന പ്രസ്ഥാനങ്ങള്‍ ഉണര്‍ന്നുനിന്നേ മതിയാകൂ